ന്യൂഡൽഹി: റബർ മേഖലയിലെ പ്രശ്നങ്ങൾ പരിശോധിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത കർമസേന രൂപീകരിക്കുമെന്നു കേന്ദ്ര സർക്കാർ. സംസ്ഥാന, കേന്ദ്ര പ്രതിനിധികളും വ്യവസായികളെയും ഉൾപ്പെടുത്തി ആയിരിക്കും ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത്. ദേശീയ റബർ നയം രൂപീകരിക്കുന്ന സമയത്ത് ഈ കർമസമിതിയുടെ നിർദേശങ്ങൾ സ്വീകരിക്കും.
റബർ മേഖലയിലെ പ്രശ്നങ്ങൾ ഈ സമിതിയിൽ ചർച്ച ചെയ്ത് പരിഹാര മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കും. ഇതിൽ പരസ്പരം അംഗീകരിക്കാനാകുന്ന പരിഹാര നിർദേശങ്ങൾ നടപ്പാക്കുമെന്നും കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
സംസ്ഥാനകൃഷിമന്ത്രി വി.എസ്.സുനിൽ കുമാർ, എംപിമാരായ ജോസ്.കെ മാണി,സി.എൻ .ജയദേവൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു ഇക്കാര്യം അറിയിച്ചത്. കർമസേനയിൽ ഉൾപ്പെടുത്തുന്ന സംസ്ഥാനത്തിന്റെ പ്രതിനിധികളുടെ കാര്യത്തിൽ തീരുമാനമെടുത്ത് ഉടൻ കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു.
എന്നാൽ, കേന്ദ്ര സർക്കാർ പറയുന്ന കർമസമിതി രൂപീകരണം കാലതാമസമെടുക്കുമെന്നും അടിയന്തരമായി നടപ്പാക്കേണ്ട പരിഹാര മാർഗങ്ങൾക്കാണു കേന്ദ്രം മുൻതൂക്കം നൽകേണ്ടതെന്നും ജോസ്.കെ. മാണി പറഞ്ഞു. റബർ സബ്സിഡി അപേക്ഷ പോലും വാങ്ങിയിട്ടില്ല. റബർബോർഡ് കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നു. ഈ നിലയിൽ മുന്നോട്ടു പോയാൽ റബർബോർഡ് അടച്ചു പൂട്ടേണ്ട ഗതി വരുമെന്നും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
റബർ: കർമസേന രൂപീകരിക്കുമെന്നു കേന്ദ്രം
01:03 AM Feb 23, 2018 | Deepika.com