ന്യൂഡൽഹി: സുപ്രീംകോടതിയിലെ ഭിന്നത വീണ്ടും മറനീക്കി പുറത്ത്. മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു മൂന്നംഗ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് ജഡ്ജിമാർക്കിടയിലെ ഭിന്നത വീണ്ടും മറനീക്കിയത്. ജസ്റ്റീസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, കുര്യൻ ജോസഫ്, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി ജുഡീഷൽ അച്ചടക്കത്തിനെതിരാ ണെന്നു ജസ്റ്റീസ് മദൻ ബി. ലോകുർ വിമർശിച്ചപ്പോൾ, ഇത്തരം കലഹങ്ങൾക്ക് ഈ സ്ഥാപനം വില നൽകേണ്ടി വരുമെന്ന് ജസ്റ്റീസ് കുര്യൻ ജോസഫും ചൂണ്ടിക്കാട്ടി.
ഭൂമി ഏറ്റെടുക്കൽ നിയമവുമായി ബന്ധപ്പെട്ട് 2014ൽ മുൻ ചീഫ് ജസ്റ്റീസ് ആർ.എം. ലോധ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയിൽ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇടപെട്ടതാണ് പ്രകോപനത്തിനിടയാക്കിയത്. മതിയായ നഷ്ടപരിഹാരം അഞ്ച് വർഷത്തിനിടെ ലഭിച്ചില്ലെങ്കിൽ ഭൂമി ഏറ്റെടുത്തത് റദ്ദാക്കാനാകുമെന്ന കോടതിയുടെ മുൻ ഭൂരിപക്ഷ ഉത്തരവ് നിയമ പ്രകാരം നിലനിൽക്കില്ലെന്നു ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഫെബ്രുവരി എട്ടിന് ഉത്തരവിട്ടിരുന്നു. ഇതാണ് ആർ.എം. ലോധ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റീസുമാരായ മദൻ ബി. ലോകുറും കുര്യൻ ജോസഫും ചോദ്യം ചെയ്തത്.
മൂന്നംഗ ബെഞ്ചിന്റെ ഉത്തരവുകൾക്കെതിരേയുള്ള ഹർജികൾ ഉയർന്ന ബെഞ്ചുകൾക്കു പരിഗണനയ്ക്കു വിടുകയാണ് സാധാരണ ചെയ്യാറുള്ളത്. അതല്ലെങ്കിൽ ബന്ധപ്പെട്ട ജഡ്ജി ചുമതലയിലുണ്ടെങ്കിൽ അദ്ദേഹം കൂടി ഉൾപ്പെട്ട ബെഞ്ചിന്റെ പരിഗണനയ്ക്കു വിടും.
ഇതുണ്ടാകാതെ സുപ്രീംകോടതിയുടെ മുൻ ഉത്തരവിൽ സമാനമായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് ജുഡീഷറിയുടെ അച്ചടക്കത്തിനു ചേർന്നതല്ലെന്നും ജസ്റ്റീസ് മദൻ ബി. ലോകുർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള ഹർജികൾ ഉയർന്ന ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ ഉത്തരവിട്ട കോടതി, ഹൈക്കോടതികളിലുള്ള സമാനമായ എല്ലാ കേസുകളും വിളിച്ചു വരുത്തി ഈ ബെഞ്ചിനെ ഏൽപ്പിക്കാനും കോടതി രജിസ്ട്രാർ ജനറലിനോടു നിർദേശിച്ചു. ഇതേത്തുടർന്ന് വിഷയം ഇന്നലെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ പരിഗണനയ്ക്കു വിട്ടു.
ഉത്തരവുകളിലും തീർപ്പുകളിലും വിയോജിപ്പുണ്ടെങ്കിൽ അത് ഉയർന്ന ബെഞ്ചിനു വിടുകയാണ് വേണ്ടത്. അല്ലാതെയുള്ള നടപടികൾ ജുഡീഷൽ അച്ചടക്കത്തിനും ജുഡീഷൽ മര്യാദയ്ക്കും യോജിപ്പിനും ചേർന്നതല്ല. ഉത്തരവുകളിൽ പിഴവുകളുണ്ടെങ്കിൽ തിരുത്തുന്നത് സാധാരണമാണ്. എന്നാൽ, മുൻ ഉത്തരവ് ശരിയല്ലെന്നു സമാനമായ ബെഞ്ചിനു പറയാനാവില്ല. ഇത്തരം സംവിധാനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്പോൾ അധികാര ശ്രേണി എങ്ങനെയെന്നു പരിഗണിക്കേണ്ടതുണ്ടെന്നും ജസ്റ്റീസ് ലോകുർ ചൂണ്ടിക്കാട്ടി.
ജുഡീഷൽ അച്ചടക്കത്തിൽ കലഹമുണ്ടാകുന്നത് വലിയ ആശങ്കയുണ്ടാക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് കുര്യൻ ജോസഫ്, അതു തുടർന്നാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും അഭിപ്രായപ്പെട്ടു.
ചുമതലകൾ വീതിച്ചു നൽകുന്നതിലും സീനിയോരിറ്റി മറികടക്കുന്നതിലുമുള്ള അതൃപ്തി വ്യക്തമാക്കി നാല് മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം നടത്തിയതിനു പിന്നാലെയാണു വീണ്ടും ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുന്നത്. അന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയി എന്നിവർക്കൊപ്പം ജസ്റ്റീസുമാരായ മദൻ ലോകുറും കുര്യൻ ജോസഫും ഉണ്ടായിരുന്നു. ഇതിനു ശേഷം വിഷയാടിസ്ഥാനത്തിൽ കേസുകൾ വീതിച്ചു നൽകിയിരുന്നെങ്കിലും ജഡ്ജിമാർക്കിടയിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായി തുടരുകയാണെന്നും ഈ സംഭവം സൂചിപ്പിക്കുന്നു.
ജിജി ലൂക്കോസ്
സുപ്രീം കോടതിയിൽ വീണ്ടും ഭിന്നത
01:03 AM Feb 23, 2018 | Deepika.com