മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) നടന്ന സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് വജ്രാഭരണ വ്യാപാരി നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കന്പനിയുടെയും 94.52 കോടി രൂപയുടെ മ്യൂച്ചൽഫണ്ടുകൾ എൻഫോഴ്സ്മെന്റ് മരവിപ്പിച്ചു.
പിഎൻബിയിൽനിന്ന് 11400 കോടിരൂപയോളം ഇവർ തട്ടിച്ചുവെന്നാണ് കേസ്. ചോക്സിയുടെ 86.72 കോടിയുടെ മ്യൂച്ചല്‍ ഫണ്ടുകളും ഓഹരികളുമാണ് മരവിപ്പിച്ചിരിക്കുന്നത്. ബാക്കിതുകയുടെ ഓഹരികളും മ്യൂച്ചല്‍ ഫണ്ടുകളും നീരവ് മോദിയുടേതാണ്. നീരവിന്റെ അമ്മാവനും ഗീതാഞ്ജലി ജെംസ് ഗ്രൂപ്പിന്റെ ഉടമയുമാണ് ചോക്സി.
ഇതു സംബന്ധിച്ച കേസിൽ ഒന്‍പത് ആഡംബര കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. റോള്‍സ് റോയ്സ് ഗോസ്റ്റ്, മെഴ്സിഡസ് ബെന്‍സ്, പോര്‍ഷെ പനാമെറ, മൂന്നു ഹോണ്ട കാറുകള്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ എന്നിവയാണു പിടിച്ചെടുത്ത കാറുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 17 സ്ഥലങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. പിഎന്‍ബിയില്‍നിന്നു ലഭിച്ച എല്‍ഒയു ഉപയോഗിച്ച് വിദേശത്ത് 11,400 കോടി രൂപയുടെ തട്ടിപ്പാണു നീരവ് മോദി നടത്തിയത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
പിഎന്‍ബി കേസു നല്കുന്നതിനു മുന്‍പ് നീരവ് രാജ്യം വിട്ടിരുന്നു. ഇരുവർക്കുമെതിരേ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരാതിയെത്തുടർന്ന് വിവിധ ഏജൻസികൾ ഇവർക്കെതിരേ അന്വേഷണം നടത്തിവരികയാണ്.
നീരവ് മോദിയുടെയും കൂട്ടാളികളുടെയും ഓഹരികൾ മരവിപ്പിച്ചു
01:03 AM Feb 23, 2018 | Deepika.com