മുംബൈ : വജ്രാഭരണ വ്യാപാരി നീരവ് മോദിയും സംഘവും തട്ടിച്ചെടുത്ത 11,400 കോടിരൂപ തിരിച്ചുപിടിക്കുന്നതിനായി നിയമപരമായ മാർഗങ്ങൾ പിന്തുടരുന്നതായി പഞ്ചാബ് നാഷണൽ ബാങ്ക്. ഏതുതരം ബാധ്യതയെ നേരിടുന്നതിനും ആവശ്യമായ മൂലധനം ബാങ്കിനുണ്ടെന്നും അധികൃതർ വിശദീകരിച്ചു. പണംതിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ പഞ്ചാബ് നാഷണൽ ബാങ്ക് ഉപേക്ഷിച്ചെന്ന നീരവ് മോദിയുടെ അവകാശവാദത്തെത്തുടർന്നാണു വിശദീകരണം.
പ്രശ്നത്തെക്കുറിച്ച് രാജ്യത്തെ അന്വേഷണസംവിധാനങ്ങൾ അന്വേഷിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിൽ നിന്നുണ്ടാകുന്ന പ്രചാരണങ്ങൾ പണം തിരിച്ചുപിടിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നും അധികൃതർ പറയുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 280.7 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ബിഎസ്ഇയെയും എൻഎസ്ഇയെയും അറിയിച്ചിരിക്കുന്നതെന്നും അധികൃതർ വിശദീകരിച്ചു.
മതിയായ മൂലധനമുണ്ടെന്ന് പിഎൻബി
01:03 AM Feb 23, 2018 | Deepika.com