ന്യൂഡൽഹി: പ്രായപൂർത്തിയായവർ പരസ്പര സമ്മതത്തോടെ നടത്തിയ വിവാഹത്തിൽ എങ്ങനെ ഇടപെടാനാകുമെന്നു സുപ്രീം കോടതി. ഹാദിയയെ സിറിയയിലേക്കു കടത്താൻ ശ്രമിക്കുന്നതു തടയാനാണ് താൻ എതിർക്കുന്നതെന്ന് പിതാവ് അശോകന്റെ വാദത്തെ വിമർശിച്ച കോടതി, വിദേശ റിക്രൂട്ട്മെന്റ് നടക്കുന്നതായി വിവരമുണ്ടെങ്കിൽ അന്വേഷിക്കേണ്ടതു സർക്കാരാണെന്നും വിവാഹം റദ്ദാക്കുകയല്ലെന്നും നിരീക്ഷിച്ചു.
പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായവർ നടത്തിയ വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നതു മാത്രമാണ് തങ്ങളുടെ വിഷയമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
എന്തെല്ലാം കാരണങ്ങളുണ്ടായാലും പരസ്പര സമ്മതത്തോടെ നടത്തുന്ന വിവാഹം റദ്ദാക്കാനും അതിൽ അന്വേഷണം നടത്താനും കോടതിക്കു പറ്റില്ല. വിവാഹം നീതിപൂർവമായാണോ നടത്തിയത്, ബന്ധം സാധൂകരിക്കാനാകുമോ, ബന്ധപ്പെട്ട വ്യക്തി ശരിയായ ആളാണോ തുടങ്ങിയ കാര്യങ്ങളൊന്നും കോടതിക്കു പരിശോധിക്കാനാവില്ല. പ്രത്യേകിച്ചും സ്ത്രീ തന്റെ പൂർണ സമ്മതത്തോടെയാണ് എന്നു പറഞ്ഞ സാഹചര്യത്തിൽ. ഈ സാഹചര്യത്തിൽ ഹൈക്കോടതി നടപടി സ്വീകരിച്ചത് എങ്ങനെയെന്നും ഹാദിയയുടെ കേസിൽ ജുഡീഷ്യറിക്ക് എത്രത്തോളം ഇടപെടാനാവുമെന്നു പരിശോധിക്കണമെന്നു മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.
എന്നാൽ, ഹാദിയയുടേത് സാധാരണ കേസായി കാണാനാവില്ലെന്നും മതംമാറ്റത്തിനു പിന്നിൽ സംഘടിത ശക്തികളുണ്ടെന്നും അശോകനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു. സിറിയയിലേക്കു പോകുന്ന കാര്യം ഹാദിയ അശോകനോടു പറഞ്ഞിരുന്നെന്നും അദ്ദേഹം വാദിച്ചു. ഇതിനെ ഷെഫീൻ ജഹാനു വേണ്ടി ഹാജരായ കപിൽ സിബൽ എതിർത്തു. ഇത്തരത്തിലുള്ള വാദത്തിനു എന്തു തെളിവാണുള്ളതെന്നും കേസിൽ ഇതിന് എന്താണ് ബന്ധമെന്നും കപിൽ സിബൽ ചോദിച്ചു. കേസിൽ മാർച്ച് എട്ടിനു വാദം തുടരും.
ഹാദിയാ കേസിൽ സുപ്രീം കോടതി: പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായവർ നടത്തിയ വിവാഹത്തിൽ ഇടപെടാനാകുമോ?
01:03 AM Feb 23, 2018 | Deepika.com