മുംബൈ: നരേന്ദ്രമോദി സർക്കാരിനെ വിമർശിച്ച് ശിവസേന തലവൻ ഉദ്ധവ് താക്കറെ വീണ്ടും രംഗത്ത്. നോട്ട് റദ്ദാക്കലിനിടയിലും പഞ്ചാബ് നാഷണൽ ബാങ്കിലെ 11,400 കോടി രൂപയുടെ തിരിമറി എങ്ങനെ നടന്നുവെന്ന് ഉദ്ധവ് ചോദിച്ചു. റഫാൽ യുദ്ധവിമാന കുംഭകോണത്തെയാണു പഞ്ചാബ് നാഷണൽ ബാങ്ക് അഴിമതി പിന്നിലാക്കിയതെന്നും ശിവസേന എംഎൽസി നീലം ഗോർഖെയുടെ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കവേ ഉദ്ധവ് പറഞ്ഞു. തട്ടിപ്പു നടത്തിയ നീരവ് മോദിയും നീരവിന്റെ അമ്മാവൻ ചോക്സിയും രാജ്യംവിട്ടു.
ഒരുവശത്ത് വൻകിട തട്ടിപ്പു നടത്തി വന്പന്മാർ രാജ്യംവിടുന്നു. മറുവശത്ത് , ബാങ്കിൽനിന്നു ചെറിയ കടങ്ങളെടുത്തു തിരിച്ചടയ്ക്കാനാവാതെ കർഷകർ ആത്മഹത്യ ചെയ്യുന്നു. എന്നിട്ടും ബാങ്കിംഗ് മേഖല സുരക്ഷിതമാണെന്നു പറയാനാണു സർക്കാരിനിഷ്ടം. ബാങ്കിലുള്ള ജനങ്ങളുടെ പണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മോദിക്കും ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കും ശിവസേന എംപിമാർ നിവേദനം നല്കുമെന്നും ഉദ്ധവ് പറഞ്ഞു.
പിഎൻബി അഴിമതി: മോദിക്കെതിരേ ഉദ്ധവ് താക്കറെ
01:03 AM Feb 23, 2018 | Deepika.com