ന്യൂഡൽഹി: മാലദ്വീപിൽ അടിയന്തരാവസ്ഥ നീട്ടിയതിൽ അതൃപ്തിയും നിരാശയും അറിയിച്ച് ഇന്ത്യ. ഭരണഘടന ലംഘിച്ച് അടിയന്തരാവസ്ഥ നീട്ടാനുള്ള തീരുമാനം അംഗീകരിച്ച പാർലമെന്റ് നടപടി ഉത്കണ്ഠ ജനിപ്പിക്കുന്നു.
ജുഡീഷറി അടക്കമുള്ള ജനാധിപത്യ സംവിധാനങ്ങൾ മരവിപ്പിക്കപ്പെട്ടു. ഇക്കാര്യങ്ങൾ മാലദ്വീപിൽ സാധാരണ സ്ഥിതി വീണ്ടെടുക്കലിനെ വൈകിക്കും. ജനാധിപത്യ സ്ഥാപനങ്ങൾ ഭരണഘടനാനുസരണം സുതാര്യമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 30 ദിവസത്തേക്കുകൂടി അടിയന്തരാവസ്ഥ നീട്ടാനുള്ള പ്രസിഡന്റ് അബ്ദുള്ള യാമീന്റെ നിർദേശം വ്യാഴാഴ്ചയാണ് പാർലമെന്റ് അംഗീകരിച്ചത്. അതിനു മുന്പ് 15 ദിവസത്തെ അടിയന്തരാവസ്ഥ നിലനിന്നിരുന്നു.
പ്രവാസത്തിൽ കഴിയുന്ന മുൻ പ്രസിഡന്റ് നഷീദ് അടക്കമുള്ള രാഷ്ട്രീയത്തടവുകാരുടെ ശിക്ഷ റദ്ദാക്കാനും അയോഗ്യത കല്പിക്കപ്പെട്ട എംപിമാർക്ക് പാർലമെന്റ് അംഗത്വം പുനഃസ്ഥാപിക്കാനും ഒന്നിന് സുപ്രീംകോടതി ഉത്തരവിട്ടതോടെ മാലദ്വീപിൽ രാഷ്ട്രീയപ്രതിസന്ധി പിടിമുറിക്കിയിരിക്കുകയാണ്. ഇന്ത്യ പട്ടാളത്തെ അയച്ച് പ്രതിസന്ധി പരിഹരിക്കണമെന്ന് നഷീദ് ആവശ്യപ്പെട്ടിരുന്നു.
മാലദ്വീപിലെ അടിയന്തരാവസ്ഥ നീട്ടിയതിൽ അതൃപ്തി അറിയിച്ച് ഇന്ത്യ
01:24 AM Feb 22, 2018 | Deepika.com