അഹമ്മദാബാദ്: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ആരോപണവിധേയനായ ഗുജറാത്ത് മുൻ ഡിജിപി പി.പി. പാണ്ഡേയെ സിബിഐ പ്രത്യേകകോടതി കുറ്റവിമുക്തനാക്കി.
ഇസ്രത് ജഹാനെയും ഒപ്പമുണ്ടായിരുന്ന മൂന്നുപേരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പാണ്ഡേ ക്കെതിരേ മതിയായ തെളിവുകളില്ലെന്നു സിബിഐ പ്രത്യേകകോടതി ജഡ്ജി ജെ.കെ. പാണ്ഡേ വിധിന്യായത്തിൽ പറഞ്ഞു.
രണ്ടു സംഭവങ്ങളിലും പി.പി. പാണ്ഡേയെ ബന്ധിപ്പിക്കുന്നതിനുള്ള സാക്ഷിമൊഴികളോ മറ്റു തെളിവുകളോ ഇല്ല. പല അന്വേഷണസംഘങ്ങൾക്കും വ്യത്യസ്ത മൊഴികൾ നൽകിയതിനാൽ ദൃക്സാക്ഷികളുടെ മൊഴികൾ പരസ്പരവിരുദ്ധമാണ്. പാണ്ഡേയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള മുൻകൂർ അനുമതി അന്വേഷണസംഘം തേടിയിരുന്നില്ലെന്നു കോടതി വ്യക്തമാക്കി.
കേസിൽ 2013ലാണ് സിബിഐ ആദ്യകുറ്റപത്രം സമർപ്പിച്ചത്. പി.പി. പാണ്ഡേ, ഡി.ജി. വൻസാര, ജി.എൽ. സിംഗാൾ തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരേയായിരുന്നു കുറ്റപത്രം. ഇതിനുപുറമേ രഹസ്യാന്വേഷണവിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരും പ്രതിസ്ഥാനത്തുണ്ടായിരുന്നു.
ഇസ്രത് ജഹാൻ കേസ്: പാണ്ഡേയെ ഒഴിവാക്കി
01:24 AM Feb 22, 2018 | Deepika.com