ന്യൂഡൽഹി: അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികരും ഇന്ത്യൻ സൈനികരും ദോക ലായിൽ മുഖാമുഖം നിന്നതിനെത്തുടർന്ന് ഉടലെടുത്ത സംഘർഷത്തിനു പിന്നാലെ കഴിഞ്ഞവർഷം അടച്ചിട്ട നാഥു ലാ ചുരത്തിലൂടെയുള്ള കൈലാസയാത്രയ്ക്ക് സർക്കാർ അനുമതി നല്കി. ജൂൺ എട്ടിനാണു തീർഥയാത്ര ആരംഭിക്കുക.
2018 ജനുവരി ഒന്നിന് 18 വയസും 70 വയസും തികയുന്നവർക്ക് അപേക്ഷിക്കാം. രജിസ്ട്രേഷനുള്ള അവസാന തീയതി മാർച്ച് 23 ആണ്. ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിലൂടെയുള്ളതാണു മറ്റൊരു വഴി. ട്രക്കിംഗ് ഉൾപ്പെടുന്ന ലിപുലേഖ് വഴിയുള്ള യാത്രയ്ക്ക് 1.6 ലക്ഷം രൂപയും നാഥു ല ചുരം വഴിയുള്ള യാത്രയ്ക്കു രണ്ടു ലക്ഷം രൂപയുമാണു ചെലവ്.
സിക്കിമിലെ നാഥു ല ചുരം വഴി മുതിർന്ന പൗരന്മാർക്കു സുഗമമായി യാത്രചെയ്യാം. ജൂൺ 16നാണ് ഇന്ത്യ-ചൈന സൈനികർ ഡോക ലായിൽ മുഖാമുഖം നിന്നത്. ഭൂട്ടാന്റെ പ്രദേശത്തുകൂടി റോഡ് പണിയാനുള്ള ചൈനയുടെ ശ്രമമാണ് ഇന്ത്യ ഇതുവഴി തടസപ്പെടുത്തിയത്. ഇതേത്തുടർന്ന് ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളൽ വീണിരുന്നു.
കൈലാസ് -മാനസസരോവർ യാത്ര; രജിസ്ട്രേഷൻ ആരംഭിച്ചു
01:24 AM Feb 22, 2018 | Deepika.com