ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കി (പിഎൻബി) ലെ തട്ടിപ്പിൽ അന്വേഷണം ബാങ്കിന്റെ ഒരു എക്സിക്യൂട്ടീവ് ഡയറക്ടറി (ഇഡി) ലേക്കെത്തി. ഇദ്ദേഹത്തെയും മറ്റ് ഒന്പത് ഉന്നത ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തുവരുന്നു. തട്ടിപ്പു നടത്തി രാജ്യംവിട്ട വജ്ര വ്യാപാരികളായ നീരവ് മോദിയോടും മെഹുൽ ചോക്സിയോടും അടുപ്പമുള്ളവരായിരുന്നു ഇവർ. മോദിയുടെ ഫയർസ്റ്റാർ കന്പനിയുടെ പ്രസിഡന്റ് (ഫിനാൻസ്) വിപുൽ അംബാനിയും ചീഫ് ഫിനാൻസ് ഓഫീസർ കപിൽ ഖാണ്ഡേൽവാളും ഗീതാഞ്ജലി ജെംസിലെ മൂന്നു ജീവനക്കാരും ഇന്നലെ അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ സംഖ്യ 11 ആയി.
മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനിയുടെ ഇളയ സഹോദരൻ നാഥുഭായിയുടെ മകനാണ് കെമിക്കൽ എൻജിനിയറും കംപ്യൂട്ടർ വിദഗ്ധനുമായ വിപുൽ. രണ്ടു ദശകത്തിലേറെ റിലയൻസിലുണ്ടായിരുന്നു. എംഡിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് വരെയായി. ജാംനഗറിലെ പോളി പ്രൊപ്പിലീൻ പ്ലാന്റ് നിർമാണത്തിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. പിന്നീട് കടപ്പത്ര-ഓഹരി വിപണിയിലേക്കു മാറി. 2014-ലാണ് നീരവ് മോദിയുടെ കൂടെ ചേർന്നത്.
ഇതിനിടെ, റോട്ടോമാക് പെൻസിന്റെ ഉടമ വിക്രം കോഠാരി, ഭാര്യ സാധന, മകൻ രാഹുൽ എന്നിവർ രാജ്യം വിട്ടു പോകാതിരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അറിയിപ്പ് നല്കി.
കോഠാരിയും മറ്റും രാജ്യം വിട്ടെന്ന് ആദ്യം റിപ്പോർട്ടുണ്ടായിരുന്നു. പിന്നീട് ഇവരെ ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട് വന്നു. ഇപ്പോൾ കസ്റ്റഡിയിൽ ഇല്ലെന്ന് അന്വേഷണ ഏജൻസി പറയുന്നു. വ്യാജ കയറ്റുമതി രേഖകൾ നല്കി 3695 കോടി രൂപ ബാങ്കുകളിൽനിന്നു തട്ടിയെന്നതാണ് ഇവരുടെ പേരിലുള്ള ആരോപണം. കാൺപുർ സ്വദേശികളാണ് ഇവർ.
പിഎൻബി തട്ടിപ്പ്: വിപുൽ അംബാനി അറസ്റ്റിൽ
12:58 AM Feb 21, 2018 | Deepika.com