ന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആംആദ്മി പാർട്ടി (ആപ്) എംഎൽഎമാർ മർദിച്ചെന്ന പരാതിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി. ലഫ്. ഗവർണർ അനിൽ ബൈജാലിനോടാണു റിപ്പോർട്ട് ആവശ്യപ്പെട്ടതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. വിഷയത്തിൽ ആം ആദ്മി പാർട്ടിയും ഡൽഹി സർക്കാരിലെ ഉദ്യോഗസ്ഥരും വിരുദ്ധപക്ഷ ത്തായി. ചീഫ് സെക്രട്ടറിക്കു നേർക്കു കൈയേറ്റം ഉണ്ടായെന്ന ആരോപണം ആപ് നിഷേധിച്ചു. സംഭവത്തിൽ 11 ആപ് എംഎൽഎമാർക്കെതിരേ അൻഷു പ്രകാശ് ഡൽഹി സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
റേഷൻ വിതരണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ തിങ്കളാഴ്ച വിളിച്ചുചേർത്ത യോഗത്തിനിടെ തന്നെ ആപ് എംഎൽഎമാർ മർദിച്ചുവെന്നാണു ചീഫ് സെക്രട്ടറി പറഞ്ഞത്. ആക്രമണം കരുതിക്കൂട്ടി ഉള്ളതാണെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ആരും തടയാൻ ശ്രമിച്ചില്ലെന്നുമാണ് ചീഫ് സെക്രട്ടറിയുടെ പരാതി. അമാനുള്ള ഖാൻ, പ്രകാശ് ജാർവാൾ എന്നീ എംഎൽഎമാരാണു തന്നെ മർദിച്ചതെന്നും ചീഫ് സെക്രട്ടറി പറയുന്നു. യോഗ സ്ഥലത്തു നിന്നു ചീഫ് സെക്രട്ടറി നേരെ ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാലിന്റെ വസതിയിലെത്തി പരാതിപ്പെടുകയായിരുന്നു.
എംഎൽഎമാർ തന്റെ നേർക്ക് ആക്രോശിച്ചുവെന്നും താനും ഉദ്യോഗസ്ഥരും സർക്കാരിന്റെ പ്രചാരണ പരിപാടികൾക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞ് അപമാനിച്ചെന്നുമാണു പരാതി.
ചീഫ് സെക്രട്ടറി തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി ആപ് എംഎൽഎ അജയ് ദത്ത് ഡൽഹി പോലീസ് കമ്മീഷണർക്കും എസ്സി, എസ്ടി കമ്മീഷനും പരാതി നൽകി. ചില എംഎൽഎമാർക്കെതിരേ മോശം ഭാഷയിൽ സംസാരിച്ച ചീഫ് സെക്രട്ടറി ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ ഇറങ്ങിപ്പോയെന്നും ആം ആദ്മി പാർട്ടിപറയുന്നു. യോഗത്തിൽ സർക്കാർ പരസ്യത്തിന്റെ നിരക്കുകളെപ്പറ്റി തർക്കമുണ്ടായെന്നും രണ്ട് ആപ് എംഎൽഎമാർ ചീഫ് സെക്രട്ടറിയെ മർദിച്ചെന്നുമാണ് യോഗത്തിൽ പങ്കെടുത്ത മറ്റു ഉദ്യോഗസ്ഥർ പറയുന്നത്. അതിനിടെ, ആം ആദ്മി പാർട്ടി എംഎൽഎമാർക്ക് ഇന്നലെ ഡൽഹി സെക്രട്ടേറിയറ്റിൽ മർദനമേറ്റു.
സെബി മാത്യു
ആംആദ്മി പാർട്ടി എംഎൽഎമാർ മർദിച്ചെന്നു ഡൽഹി ചീഫ് സെക്രട്ടറി
12:58 AM Feb 21, 2018 | Deepika.com