ചെന്നൈ: സൂപ്പർ താരങ്ങളായ രജനീകാന്തും കമൽഹാസനും അതിസുന്ദരങ്ങളായ കടലാസു പൂക്കളാണെന്നു ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ. ഇരുവരും സ്വന്തം രാഷ്ട്രീയപാർട്ടി രൂപവത്കരണവുമായി മുന്നോട്ടു പോകുന്പോഴാണ് സ്റ്റാലിന്റെ പ്രതികരണം.
കടലാസു പൂക്കൾ സുഗന്ധം പൊഴിക്കില്ല. കാലാവസ്ഥയ്ക്ക് അനുസൃതമായാണ് ചില ചെടികൾ പുഷ്പിക്കുകയും വാടുകയും ചെയ്യുന്നത്. അതുപോലെ തമിഴ് രാഷ്ട്രീയത്തിൽ രണ്ടു കടലാസു പുഷ്പങ്ങൾ വിരിയാൻ പോവുകയാണ് എന്നാണ് ഇരുവരുടെയും രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചു സ്റ്റാലിൻ പ്രതികരിച്ചത്. നിയമസഭാ പ്രതിപക്ഷനേതാവുകൂടിയായ സ്റ്റാലിൻ പാർട്ടി അണികൾക്ക് എഴുതിയ കത്തിലേതാണ് ഈ വാചകങ്ങൾ. രജനിയും കമലും രാഷ്ട്രീയത്തിൽ അധികകാലം നിൽക്കില്ലെന്ന പരോക്ഷ പരിഹാസമാണു സ്റ്റാലിന്റെ പ്രസ്താവന. താൻ ഒരു പുഷ്പമല്ല. ഒരു വിത്തു മാത്രമാണ്. അതിനെ വിതയ്ക്കൂ, അതിനെ വളർത്തൂ എന്നായിരുന്നു കമൽഹാസന്റെ മറുപടി.
സി.എൻ. അണ്ണാദുരൈയും എം. കരുണാനിധിയും വിയർപ്പൊഴുക്കി സൃഷ്ടിച്ച പാർട്ടിയാണു ഡിഎംകെയെന്നു ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഒരു പാർട്ടിയെ ഇല്ലാതാക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ഡിഎംകെയിൽ ഒരു കോടി ആളുകളുണ്ട്. അതിന്റെ മുന്നണിപ്പോരാളിയെന്ന നിലയിൽ അണികളെ ഉദ്ബുദ്ധരാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും സ്റ്റാലിന്റെ കത്തിൽ പറയുന്നു. ജനാധിപത്യം വലിയൊരു ആകാശമാണെന്നും എല്ലാ പക്ഷികൾക്കും വളരെ ദൂരത്തിൽ പറക്കാനാവില്ലെന്നും കഴിഞ്ഞദിവസം സ്റ്റാലിൻ പറഞ്ഞിരുന്നു.
രജനിയും കമലും കടലാസു പൂക്കൾ: സ്റ്റാലിൻ
12:58 AM Feb 21, 2018 | Deepika.com