ന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ 2014ലേതു പോലെ കേരളത്തിൽ എൽഡിഎഫും സിപിഎമ്മും വിജയം നേടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട്. അന്നത്തേത് ഒറ്റപ്പെട്ട സംഭവമായിരുന്നുവെന്നും 2019ലെ തെരഞ്ഞെടുപ്പിൽ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും കാരാട്ട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പറ്റില്ലെന്നു കാരാട്ട് ആവർത്തിച്ചു. എന്നാൽ, പൊതുതെരഞ്ഞെടുപ്പിനു ശേഷം മതേതര സർക്കാർ ഉണ്ടാകുമോയെന്നതാണു ചോദ്യമെന്നും അക്കാര്യം അപ്പോൾ ആലോചിക്കുമെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ കാരാട്ട് വ്യക്തമാക്കി. കോണ്‍ഗ്രസുമായി ധാരണ വേണമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാൾ ഘടകത്തിന്റെയും അഭിപ്രായം വീണ്ടും പാടേ തള്ളുന്നതാണ് കാരാട്ടിന്റെ പ്രസ്താവന.
പാർട്ടി കോണ്‍ഗ്രസിനുള്ള കരടു രാഷ്ട്രീയ അടവു നയം സംബന്ധിച്ച് പിബിയുടേതിനു വ്യത്യസ്തമായ ന്യൂനപക്ഷ കരടു പ്രമേയം ഉണ്ടായെന്നു കാരാട്ട് വിശദീകരിച്ചു. അതൊരു ഭിന്നിപ്പല്ല. നിലവിലെ അടവുനയം അടിസ്ഥാനപരമല്ലെങ്കിലും അടുത്ത മൂന്നു വർഷത്തേക്കുള്ള പാർട്ടിയുടെ പ്രവർത്തനത്തിന് വളരെ പ്രധാനമാണ്. യെച്ചൂരിയുമായി ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളെ കാര്യമാക്കുന്നില്ലെന്നും കാരാട്ട് വ്യക്തമാക്കി. സുന്ദരയ്യയുടെ കാലത്തും വ്യക്തിപരമായി ഭിന്നതകൾ ആരോപിക്കപ്പെട്ടിട്ടുണ്ട്. ചിലർ വ്യക്തികളെയും വ്യക്തിത്വങ്ങളെയും മാത്രമാണ് കാണുക. സിപിഎമ്മിന് അതു വലിയ കാര്യമല്ല.- കാരാട്ട് വിശദീകരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 2014 ആവർത്തിക്കില്ലെന്നു കാരാട്ട്
12:58 AM Feb 21, 2018 | Deepika.com