വായ്പ തിരിച്ചടയ്ക്കാൻ പറ്റാത്തവർക്കു ചില സഹകരണ ബാങ്കുകൾ ചെയ്തുകൊടുത്തിരുന്ന സൗകര്യമുണ്ട്. മുതലും പലിശയും ചേർന്നു വരുന്ന തുകയ്ക്കു പുതിയ വായ്പ അനുവദിക്കുക. ഇതനുവദിക്കാൻ ഏതാനും ദിവസത്തേക്ക് ആദ്യ വായ്പ പലിശ സഹിതം അടച്ചുതീർത്തിരിക്കണം. അതിനു ചിലപ്പോൾ ബ്ലേഡിൽനിന്നു വായ്പ എടുക്കേണ്ടിവരും.
അനായാസം പുതുക്കി
നീരവ് മോദിക്കും മെഹുൾ ചോക്സി ക്കും അതുപോലും വേണ്ടിവന്നില്ല. തിരിച്ചടവ് സമയമാകുന്പോൾ പുതിയ സമ്മത പത്രം (ലെറ്റർ ഓഫ് അണ്ടർ ടേക്കിംഗ്) വാങ്ങിയാൽ മതി. ആദ്യം വാങ്ങിയത് 50 കോടിയുടേതാണെങ്കിൽ അടുത്ത തവണ 100 കോടിയുടെ. ആദ്യത്തേതിന്റെ അടവു തീർന്നശേഷം വലിയ തുക മിച്ചം.
പിഎൻബി ഡെപ്യൂട്ടി മാനേജർ ഗോകുൽ നാഥ് ഷെട്ടിയും മറ്റുചിലരും ഇതിനു തുണനിന്നു. ചില റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, കഴിഞ്ഞ കുറേ വർഷങ്ങൾകൊണ്ട് 840 കോടി രൂപ മോദി -ചോക്സി കൂട്ടുകെട്ട് ബാങ്കിലുള്ളവർക്കു കമ്മീഷനായി നൽകി. ഇതു കേവലമൊരു ഡെപ്യൂട്ടി മാനേജരുടെ ചുമതലയിൽ നടന്നതാവില്ല എന്നതിന്റെ സാധ്യതയിലേക്കാണ് ഈ വലിയ കമ്മീഷൻ തുക വിരൽ ചൂണ്ടുന്നത്.
കെണി ബാങ്കിന്
ഓരോ തവണയും തിരിച്ചടയ്്ക്കാതെ വലിയ തുകയുടെ പുതിയ സമ്മതപത്രം വാങ്ങി ഇവർ ചെന്നെത്തിയതാണു 11,000 കോടിയിൽപരം രൂപയുടെ കുരുക്കിൽ. വായ്പകൾ പുതുക്കിവച്ചു പോകുന്നവർക്കു സാധാരണ പറ്റുന്ന കെണി. പക്ഷേ, ഇവിടെ കെണി പഞ്ചാബ് നാഷണൽ ബാങ്കിനായി. 36,000 ൽ പരം കോടി രൂപ അറ്റമൂല്യമുള്ള ബാങ്കിന് 11,384 കോടി രൂപ വലിയ ബാധ്യതയാണ്. ഓഹരിവില ഇടിഞ്ഞതുമൂലം വരുന്ന മറ്റു ക്ഷതങ്ങൾ പുറമേ.
മോദിയുടെയും ചോക്സിയുടെയും കന്പനികൾക്കു പിഎൻബി നൽകിയ മറ്റു വായ്പകളും മറ്റു ഗാരന്റികളും ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. അവയും ആയിരക്കണക്കിനു കോടി രൂപയുടേതുണ്ടാകും.
നോസ്ട്രോ അക്കൗണ്ട്
െവായ്പാ അക്കൗണ്ട്, ക്രെഡിറ്റ് ലിമിറ്റ്, ഈട് തുടങ്ങി നിരവധി കാര്യങ്ങൾ ഉണ്ടെങ്കിലേ സാധാരണ ഒരാൾക്കു ബാങ്കിൽനിന്നു വായ്പ എടുക്കാനാവൂ. വിദേശനാണയ വായ്പയാണെങ്കിൽ കൂടുതൽ വ്യവസ്ഥകൾ ഉണ്ട്. ഇതൊന്നുമില്ലാതെ വർഷങ്ങളോളം മോദി - ചോക്സിമാർക്ക് സമ്മതപത്രത്തിന്റെ മറവിൽ പണം കിട്ടിയിരുന്നത് എങ്ങനെ?
ഇന്ത്യൻ ബാങ്കുകളുടെ വിദേശശാഖകൾ വഴിയായിരുന്നു ഈ ഇടപാട്. പിഎൻബിയുടെ സമ്മതപത്രം ഉപയോഗിച്ച് മറ്റു ബാങ്കുകളിൽനിന്നു വായ്പ എടുക്കുന്നു. അതിന്റെ ബാധ്യത വരുന്നത് പിഎൻബിക്ക് വിദേശ ബാങ്ക് ശാഖകളിലുള്ള നോസ്ട്രോ അക്കൗണ്ടിലേക്കാണ് (വിദേശത്ത് മറ്റു ബാങ്കുകളുടെ ശാഖകളിൽ ഒരു ബാങ്ക് തുടങ്ങുന്ന വിദേശ നാണയ അക്കൗണ്ടുകളാണു നോസ്ട്രോ അക്കൗണ്ടുകൾ). അതിന്റെ വിവരം ബാങ്കിലെ ആഭ്യന്തര ഓഡിറ്റ് വിഭാഗവും സ്റ്റാച്യൂട്ടറി ഓഡിറ്റ് സ്ഥാപനവും റിസർവ് ബാങ്കിന്റെ ഓഡിറ്റർമാരും കണ്ടില്ല.
വന്പൻ സ്രാവുകൾ
ഈ മൂന്നുതല പരിശോധനയും അതിജീവിക്കാൻ വലിയ ചെലവ് വേണ്ടിവന്നിരിക്കും. ഗോകുൽ നാഥ് ഷെട്ടി തനിയേ ആയിരിക്കില്ല കമ്മീഷൻ തുക കൈയിലാക്കിയത്. അതിന്റെ സിംഹഭാഗവും വന്പൻ സ്രാവുകൾക്കായിരുന്നിരിക്കണം. അവരുടെ തണ ലിലാകും മൂന്നുവർഷം കൂടുന്പോൾ ജോലിമാറ്റം വേണ്ട ബാങ്കിൽ ഷെട്ടി ഏഴു കൊല്ലം ഒരേ കസേരയിൽ ഇരുന്നത്. 840 കോടി രൂപയുടെ കമ്മീഷൻ ഏതായാലും ഷെട്ടിയുടെ ജീവിതത്തിൽ പ്രതിഫലിച്ചിട്ടുമില്ല.
ലളിതജീവിതം
തെക്കുപടിഞ്ഞാറൻ മുംബൈയിൽ ഗോരെ ഗാവിനടുത്ത് ഒാസോൺ കോംപ്ലക്സ് എന്ന ഫ്ളാറ്റ് സമുച്ചയത്തിലാണു ഷെട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഫ്ളാറ്റിനു വില 2005-ൽ 45 ലക്ഷം രൂപ. ഭാര്യ ഇന്ത്യൻ ബാങ്ക് ജീവനക്കാരി. രണ്ടു പുത്രന്മാർ വിദ്യാർഥികൾ. ഓഫീസിലേക്കു പോകാൻ ഒരു കിലോമീറ്റർ ഓട്ടോറിക്ഷയാത്ര. തുടർന്ന് 25 കിലോമീറ്റർ ട്രെയിൻ യാത്ര.
ഷെട്ടി ചെലവു ചുരുക്കിയാണു ജീവിച്ചുപോന്നത്. റെസിഡന്റ്സ് അസോസിയേഷൻ യോഗങ്ങൾക്കൊന്നും പോകാറില്ല. ആരുമായും വലിയ അടുപ്പമില്ല. നേരത്തേ ഉണ്ടായിരുന്ന വാഗൺ ആർ കാറിനു പുറമേ ഈയിടെ ഒരു ഹോണ്ട സിറ്റി എടുത്തു.ഇങ്ങനെയൊരാൾ വലിയ തട്ടിപ്പുവീരനോ അതിന്റെ വലിയ ഗുണഭോക്താവോ ആണെന്ന് അയൽക്കാർ സംശയിച്ചിട്ടേയില്ല.
പിന്നിൽ ഉന്നതർ
അപ്പോൾ തട്ടിപ്പിനു പിന്നിൽ വന്പന്മാർ ഉണ്ട്. അവർ ആര്?
അലഹാബാദ് ബാങ്കിൽനിന്ന് ചോക്സിയുടെ ഗീതാഞ്ജലി ജെംസ് 1500 കോടിയുടെ വായ്പ തേടിയപ്പോൾ അതിനെ എതിർത്ത സ്വതന്ത്രഡയറക്ടർക്കു രാജിവയ്ക്കേണ്ടിവന്നു. അന്നു വായ്പ അനുവദിക്കാൻ ഉത്സാഹിച്ച ബാങ്ക് സിഎംഡി ശുഭലക്ഷ്മി പാൻസെ പിന്നീട് ബാങ്ക് ബോർഡുകളുടെ ഭരണം വിലയിരുത്താനുള്ള റിസർവ് ബാങ്കിന്റെ കമ്മിറ്റിയിൽ അംഗമായി.
പഞ്ചാബ് നാഷണൽ ബാങ്കിനു മികച്ച വിജിലൻസിനുള്ളഅവാർഡ് കേന്ദ്ര വിജിലൻസ് കമ്മീഷൻ കഴിഞ്ഞ വർഷമാണു നൽകിയത്. ആ സമയത്തും സഹസ്രകോടികളുടെ തട്ടിപ്പ് തുടർന്നുപോന്നു.
ഗീതാഞ്ജലി ഗ്രൂപ്പിനും നീരവ് മോദിക്കും പിഎൻബി ഉന്നതർക്കും വലിയ സംരക്ഷകർ ഉണ്ടായിരുന്നു. അവർ ഇതുവരെ അന്വേഷണപരിധിയിൽ വന്നിട്ടില്ല. വരുമെന്നു കരുതാനും മാർഗമില്ല.
പിഎൻബി തട്ടിപ്പിനു പിന്നിൽ കണ്ടെത്തേണ്ടതു വന്പൻ സ്രാവുകളെ
01:01 AM Feb 20, 2018 | Deepika.com