ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികൾക്കായി നടത്തിയ " പരീക്ഷ പർ ചർച്ച’ ദളിത് വിദ്യാർഥികളെ കേൾപ്പിച്ചത് കുതിരലായത്തിൽ ഇരുത്തിയെന്ന് ആരോപണം.
ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലുള്ള ചെസ്ത ഗ്രാമപഞ്ചായത്തിലാണ് ദളിത് വിദ്യാർഥികൾക്കായി കുതിരലായം തയാറാക്കിയത്. കുതിരലായത്തിൽ ഇരിക്കാൻ നിർബന്ധിച്ച അധ്യാപികയ്ക്കെതിരേ ചില വിദ്യാർഥികൾ കുളു പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്കു പരാതി നൽകി. മെഹർ ചന്ദ് എന്ന അധ്യാപികയ്ക്കെതിരേയാണ് പരാതി. ടെലിവിഷനിലൂടെ പ്രധാനമന്ത്രി നടത്തിയ പരിപാടി കാണാനെത്തിയ വിദ്യാർഥികളോടു ദളിത് വിദ്യാർഥികൾക്കായി കുതിരലായത്തിൽ സ്ഥലമൊരുക്കിയിട്ടുണ്ടെന്നു പറയുകയും അവിടെ ഇരിക്കാൻ നിർബന്ധിക്കുകയുമായിരുന്നു. പരിപാടി നടക്കുന്നതിനിടെ ഇറങ്ങിപ്പോകരുതെന്ന് കർശന നിർദേശം നൽകിയിരുന്നതായും പരാതിയിൽ പറയുന്നു.
സ്കൂൾ നോട്ട് ബുക്കിലെ കടലാസിലാണ് വിദ്യാർഥികൾ പരാതി നൽകിയിരിക്കുന്നത്. സ്കൂളിലെ ഉച്ചഭക്ഷണത്തിലും ഈ വിവേചനമുണ്ടെന്നും തങ്ങളെ മാറ്റിയിരുത്തിയാണ് ഭക്ഷണം നൽകുന്നതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും മേഖലയിൽ പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതിനെത്തുടർന്ന് സ്കൂൾ അധികൃതർ ഖേദം പ്രകടിപ്പിക്കുകയും കുട്ടികളോട് ക്ഷമാപണം നടത്തുകയും ചെയ്തു. സംഭവത്തിൽ വിദ്യാഭ്യാസ സെക്രട്ടറിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും കുറ്റക്കാർക്കെതിരേരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സുരേഷ് ഭരദ്വാജ് പറഞ്ഞു.
നരേന്ദ്ര മോദിയുടെ "പരീക്ഷ പർ ചർച്ച' കാണാനെത്തിയ ദളിത് വിദ്യാർഥികളെ ഇരുത്തിയത് കുതിരലായത്തിൽ
01:01 AM Feb 20, 2018 | Deepika.com