ജമ്മു: നിയന്ത്രണരേഖയിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ സൈന്യത്തിനു നേരേ വീണ്ടും പാക് ആക്രമണം. പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബാറ്റ്) നടത്തിയ വെടിവയ്പിൽ മൂന്നു സൈനികർക്കു പരിക്കേറ്റു. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ഭീകരനെ വധിച്ചതായി അധികൃതർ അറിയിച്ചു.
നിയന്ത്രണ രേഖയിലെ ഇന്ത്യൻ പ്രദേശത്തേക്കു നടത്തിയ കനത്ത ഷെൽ ആക്രമണത്തിന്റെ മറവിൽ സൈനികരും ഭീകരരും ഉൾപ്പെട്ട ബാറ്റ് സംഘം നുഴഞ്ഞുകയറ്റിനു ശ്രമിച്ചു. സൈന്യം ഇതിനെ ഫലപ്രദമായി നേരിട്ടെന്ന് കരസേനാ പിആർഒ കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. കൊല്ലപ്പെട്ട ഭീകരന്റെ പക്കൽനിന്ന് പാക്കിസ്ഥാന്റെ പതാകയും വൻതോതിൽ ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്.
നുഴഞ്ഞുകയറ്റക്കാരന്റെ മൃതദേഹം പാക്കിസ്ഥാനു കൈമാറാൻ സൈന്യം തയാറാണെന്നും കേണൽ പറഞ്ഞു. വെടിവയ്പിൽ പരിക്കേറ്റ മൂന്നു സൈനികരെ ജമ്മുവിലെ സൈനികാശുപത്രിയിലേക്കു മാറ്റി.
ഞായറാഴ്ച വൈകുന്നേരം 5.15 ഓടെ പാക് സൈന്യം ഇന്ത്യൻ പ്രദേശത്തേക്കു യാതൊരു പ്രകോപനവുമില്ലാതെ മോർട്ടാറുകളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ പാത, മൂന്ന് സജീവ ആർപിജി ഗ്രനേഡ്, നാല് ഡിസ്പോസിബിൾ റോക്കറ്റ് ലോഞ്ചർ, രണ്ട് ഐകെഒഎം റേഡിയോ സെറ്റ്, ഒരു എകെ തിര, രണ്ട് മൊലോടോവ് കോക്ടെയിൽ, നാല് യുബിജെഎൽ ഗ്രനേഡ്, ഏഴ് ഹാൻഡ് ഗ്രനേഡ്, പിക്ക ബെൽറ്റ് ഫയേർഡ്, മൊബൈൽ ഫോൺ എന്നിവ കൊല്ലപ്പെട്ട ഭീകരന്റെ കൈയിൽനിന്ന് കണ്ടെടുത്തു.
അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി, ഭീകരനെ വധിച്ചു
01:01 AM Feb 20, 2018 | Deepika.com