അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്കു വിജയം നേടിയെങ്കിലും കഴിഞ്ഞതവണത്തെ നേട്ടം ആവർത്തിക്കാനായില്ല. ആകെയുള്ള 75 മുനിസിപ്പാലിറ്റികളിൽ 47 എണ്ണം ബിജെപി നേടി.
കോൺഗ്രസിന് 16 മുനിസിപ്പാലിറ്റികളിൽ വിജയിക്കാനായി. എൻസിപി, ബിഎസ്പി കക്ഷികൾ ഓരോ മുനിസിപ്പാലിറ്റികൾ നേടി. സ്വതന്ത്രർ നാലിടത്തു മുന്നിലെത്തി. ആറിടത്ത് ആർക്കും ഭൂരിപക്ഷമില്ല. കഴിഞ്ഞതവണ 11 മുനിസിപ്പാലിറ്റികളിൽ വിജയിച്ച കോൺഗ്രസ് ഇത്തവണ നേട്ടമുണ്ടാക്കി.
കഴിഞ്ഞ തവണ 59 മുനിസിപ്പാലിറ്റികളിൽ ഭരണം പിടിച്ച ബിജെപിക്ക് ഇത്തവണ പന്ത്രണ്ടിടത്ത് ഭരണം നഷ്ടമായി. 24 ജില്ലകളിലെ മുനിസിപ്പാലിറ്റികളിലേക്കാണു ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ജാഫറാബാദ് മുനിസിപ്പാലിറ്റിയിൽ ബിജെപി എതിരില്ലാതെ വിജയിച്ചിരുന്നു.
75 മുനിസിപ്പാലിറ്റികളിലെ 2060 സീറ്റുകളിൽ ബിജെപി 1167 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസിന് 630 സീറ്റ് നേടാനായി. എൻസിപിക്ക് 28ഉം ബിഎസ്പിക്ക് 15ഉം സീറ്റ് ലഭിച്ചു. സ്വതന്ത്രരും മറ്റുള്ളവരും 220 സീറ്റുകളിൽ വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം പട്ടണമായ വഡ്നഗറിൽ ആകെയുള്ള 28ൽ 27 സീറ്റും ബിജെപിക്കാണ്. കോൺഗ്രസ് ഒരു സീറ്റിലൊതുങ്ങി. സ്വതന്ത്രരുടെ പിന്തുണയോടെ 20 മുനിസിപ്പാലിറ്റികളിൽ ഭരണത്തിലേറാനാകുമെന്നു കോൺഗ്രസ് നേതാവ് അൽപേഷ് ഠാക്കൂർ പറഞ്ഞു.
ഗുജറാത്തിൽ ബിജെപി മുന്നിൽ; കോൺഗ്രസ് നില മെച്ചപ്പെടുത്തി
01:01 AM Feb 20, 2018 | Deepika.com