വൈപ്പിൻ: പുതുവൈപ്പ് ഐഒസി പ്ലാൻറിനെതിരേ സമരം ചെയ്യുന്ന ജനകീയ സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എളങ്കുന്നപ്പുഴ പഞ്ചാത്തംഗങ്ങൾ ഇന്നലെ നടത്താനിരുന്ന ഉപവാസ സമരം മാറ്റിവച്ചതിനു പിന്നിൽ സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലെന്നു സൂചന.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുദ്രാവാക്യമുയരുന്ന സമരത്തിനു സിപിഎമ്മിന്റെ പഞ്ചായത്തംഗങ്ങൾ ഐക്യദാർഢ്യം നൽകുന്നതിൽ സിപിഎം ജില്ലാ കമ്മിറ്റിക്കു നീരസമുണ്ട്. സിപിഎം, കോണ്ഗ്രസ്, ബിജെപി അംഗങ്ങളെല്ലാമുള്ള പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനാണ്.
ഉപവാസം മാറ്റിവയ്ക്കണമെന്നും എറണാകുളം ലെനിൻ സെന്ററിലെത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റിനോട് ഇന്നലെ സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതനുസസരിച്ച് പ്രസിഡന്റും പദ്ധതി മേഖലയിൽ ഉൾപ്പെടുന്ന സിപിഎമ്മിന്റെ ഗ്രാമപഞ്ചായത്തംഗവും ബ്ലോക്ക് പഞ്ചായത്തംഗവും സിപിഎം ഏരിയ സെക്രട്ടറിയും ലെനിൻ സെന്ററിലെത്തി. ലെനിൻ സെന്ററിൽ സ്ഥലം എംഎൽഎയുടെ സാനിധ്യവും ഉണ്ടായിരുന്നു.
ഐഒസിയുടെ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ താത്പര്യമെന്നും ഇതിനെതിരേ നില്ക്കുന്ന പ്രാദേശിക പാർട്ടികളെ പറഞ്ഞ് ബോധവത്കരിക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്നുമാണു നേതൃത്വം ആരാഞ്ഞത്. എന്നാൽ സമരത്തിൽനിന്ന് ജനങ്ങൾ പിൻമാറുന്ന പ്രശ്നമില്ലെന്നാണ് പ്രാദേശിക നേതാക്കൾ ജില്ലാ നേതൃത്വത്തെ അറിയിച്ചത്. ജനങ്ങളുടെ ആവശ്യം പരിഗണിക്കണമെന്നും അല്ലാത്ത പക്ഷം പാർട്ടിക്ക് ദോഷം ചെയ്യുമെന്നും സ്ഥലം എംഎൽഎയും തനിക്ക് ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാൽ ജനങ്ങൾക്കൊപ്പം നില്ക്കാനാണ് തന്റെ തീരുമാനമെന്ന് സ്ഥലത്തെ മെന്പറും പാർട്ടി നേതൃത്വത്തോട് പറഞ്ഞതായാണ് സൂചന.
പുതുവൈപ്പിൽ സമരസമിതിയുടെ സമരപ്പന്തൽ ഉള്ളതിനാൽ മറ്റൊരു സമരപ്പന്തൽ പോലീസ് അനുവദിക്കില്ലെന്ന കാരണത്താലാണ് ഉപവാസ സമരം വേണ്ടെന്നുവച്ചതെന്നാണു പഞ്ചായത്ത് പ്രസിഡന്റ് നൽകുന്ന വിശദീകരണം.
എളങ്കുന്നപ്പുഴ പഞ്ചായത്തംഗങ്ങളുടെ സമരം മാറ്റിയതിനു പിന്നിൽ സിപിഎം ഇടപെടൽ
01:31 AM Jun 21, 2017 | Deepika.com