ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കി (പിഎൻബി)ൽ 11,384 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ അന്വേഷണം കൂടുതൽ വ്യാപകമാക്കി. വജ്രവ്യാപാരികളായ നീരവ് മോദിയോടും മെഹുൽ ചോക്സിയോടും ബന്ധമുള്ള ഇരുനൂറോളം കടലാസ് കന്പനികളുടെ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കു ലഭിച്ചു. ഇതുവരെ 105 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും 29 കെട്ടിടങ്ങളും വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു.
എന്നാൽ രാജ്യം വിട്ടുപോയ മോദി, ചോക്സി, മോദിയുടെ ഭാര്യ ആമി, അനുജൻ നിശാൽ എന്നിവർ എവിടെയാണെന്ന് അറിയില്ലെന്നാണ് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) പറയുന്നത്. നീരവ് മോദിക്ക് ഇന്ത്യൻ പാസ്പോർട്ടിനു പുറമേ ഏതെങ്കിലും രാജ്യത്തിന്റെ പാസ്പോർട്ട് ഉണ്ടോ എന്ന് ഏജൻസികൾക്ക് അറിവില്ല.
(അഞ്ചുവർഷം മുൻപ് ബാങ്കുകൾക്ക് 7,000 കോടി രൂപ നഷ്ടം വരുത്തി രാജ്യം വിട്ട വിൻസം ഡയമണ്ട്സിന്റെ ജതിൻ മേത്ത സെന്റ് കിറ്റ്സ് ആൻഡ് നെവിസ് എന്ന കരീബിയൻ രാജ്യത്തിന്റെ പൗരത്വം എടുത്തിരുന്നു. ദുബായിൽ കഴിയുന്ന മേത്തയെ ഇന്ത്യയിലെത്തിക്കാൻ സാധിച്ചിട്ടില്ല. പിഎൻബിക്ക് 2,000 കോടി രൂപയാണ് മേത്തയിൽനിന്നു കിട്ടാനുള്ളത്).മോദി ചെറുപ്പത്തിൽ ബെൽജിയത്തിലായിരുന്നു. സഹോദരന് ബെൽജിയൻ പൗരത്വമുണ്ട്. ഭാര്യ അമേരിക്കൻ പൗരയാണ്.
അന്വേഷണ ഏജൻസികൾ മോദി, ചോക്സിമാരുമായി ബന്ധപ്പെട്ട 18 കന്പനികളുടെ വിവരങ്ങളും കണക്കുകളും ശേഖരിച്ചുവരുന്നു.പിഎൻബിയുടെ സമ്മതപത്രം ഉപയോഗിച്ചു വായ്പ നൽകിയത് ആന്റ്വെർപ്, ഹോങ്കോംഗ്, ബഹറിൻ, മൗറീഷ്യസ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലുള്ള ഇന്ത്യൻ ബാങ്കുകളുടെ ശാഖകളാണ്. വജ്രവ്യാപാരവുമായി ബന്ധമില്ലാത്തതാണ് ഇവയിൽ പല സ്ഥലങ്ങളും. ഇടപാടുകളെപ്പറ്റി സംശയം ജനിപ്പിക്കുന്ന കാര്യമാണത്.
കേസിൽ പിഎൻബിയിലെ ഡെപ്യൂട്ടി മാനേജരായിരുന്ന ഗോകുൽനാഥ് ഷെട്ടി, ബാങ്കിലെ സിംഗിൾ വിൻഡോ ഓപ്പറേറ്റർ മനോജ് ഖരാട്, മോദിയുടെ ജീവനക്കാരൻ ഹേമന്ത് ഭട്ട് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 18 ബാങ്ക് ജീവനക്കാർ സസ്പെൻഡ് ചെയ്യപ്പെട്ടു.
ബാങ്കിന്റെ സ്വിഫ്റ്റ് വാർത്താവിനിമയ സംവിധാനത്തിൽ പ്രവേശിക്കാനുള്ള പാസ്വേഡ് ഷെട്ടിവഴി മോദിയുടെ കന്പനിയിലെ ചിലർക്കു ലഭിച്ചതായി അന്വേഷണ ഏജൻസികൾ സൂചിപ്പിച്ചു. കമ്മീഷൻ വാങ്ങിയാണ് വ്യാജസമ്മതപത്രങ്ങൾ നൽകിയതെന്നും അറിവായി.
ഇതിനിടെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്താൻ റേറ്റിംഗ് ഏജൻസികൾ നടപടി തുടങ്ങി. ആദ്യഘട്ടമായി ക്രെഡിറ്റ് നിരീക്ഷണത്തിലേക്ക് ബാങ്കിനെ മാറ്റി. ഇപ്പോൾ ട്രിപ്പിൾ എ റേറ്റിംഗ് ഉണ്ട്. റേറ്റിംഗ് താണാൽ പിഎൻബിയുടെ കടപ്പത്രങ്ങൾ വാങ്ങിവച്ചിട്ടുള്ളവർക്കു നഷ്ടം നേരിടും.
രണ്ടുദിവസംകൊണ്ട് പിഎൻബിയുടെ ഓഹരിവില 22 ശതമാനം താണിരുന്നു. ഗീതാഞ്ജലി ജെംസും തകർച്ചയിലാണ്. ഇന്ന് ഓഹരിവിപണിയിൽ മറ്റു ബാങ്ക് ഓഹരികളുടെ ഗതി എന്താകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നീരവിന് ഇരുനൂറിലേറെ "കടലാസ്' കന്പനികൾ
12:55 AM Feb 19, 2018 | Deepika.com