ന്യൂഡൽഹി: രാഷ്ട്രഭക്തിക്കായി സ്വയം സമർപ്പിച്ച പാർട്ടിയാണ് ബിജെപിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലുണ്ടായ എല്ലാ ബഹുജന മുന്നേറ്റങ്ങളുടെയും മുൻനിരയിൽ ജനസംഘവും ബിജെപിയുമുണ്ടായിരുന്നെന്നും ബിജെപിയുടെ പുതിയ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കവെ മോദി പറഞ്ഞു.
ദീൻദയാൽ ഉപാധ്യായ മാർഗിലാണ് രണ്ടര ഏക്കറിലെ അഞ്ച് നിലയിലുള്ള ഓഫീസ് മന്ദിരം. ഒരുപാട് പ്രവർത്തകർ ജീവൻ നൽകി വളർത്തിയെടുത്ത പാർട്ടിയാണ് ബിജെപി. ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുക എന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല. സ്വന്തമായ കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രങ്ങളും പ്രവർത്തന രീതികളുമുള്ള ഒട്ടേറെ പാർട്ടികൾ ഈ രാജ്യത്തുണ്ട്. ഒരുപാട് പാർട്ടികളുള്ളത് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് എടുത്തു കാണിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. പുതിയ ഓഫീസ് സമുച്ചയത്തിന്റെ പൂർത്തീകരണത്തോടെ ഒരുപാട് പ്രവർത്തകരുടെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ അഭിപ്രായപ്പെട്ടു. മുതിർന്ന നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, സുഷമ സ്വരാജ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
2016 ഓഗസ്റ്റ് 18നു നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് ശിലാസ്ഥാപനം നടത്തിയ മന്ദിരമാണ് ഒന്നര വർഷം കൊണ്ട് പൂർത്തീകരിച്ചത്. ദേശീയ ഭാരവാഹികൾക്കുള്ള ഓഫിസ് മുറികൾ, കണ്വൻഷൻ ഹാൾ, ലൈബ്രറി, വിഡിയോ കോണ്ഫറൻസിംഗ് സംവിധാനം, മീഡിയ റൂം തുടങ്ങി വിപുലമായ സൗകര്യങ്ങൾ അഞ്ചു നിലകളിലായുള്ള ആസ്ഥാന മന്ദിരത്തിലുണ്ട്.
സൗരോർജ വൈദ്യുതി, ഭൂഗർഭ പാർക്കിംഗ് സംവിധാനങ്ങളുമുണ്ട്. അശോക റോഡിലെ 11-ാം നന്പർ കെട്ടിടത്തിലായിരുന്നു ഇതുവരെ ബിജെപിയുടെ കേന്ദ്ര ആസ്ഥാനം. ഈ മേഖലയിൽനിന്നു പാർട്ടി ഓഫിസുകൾ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണു ബിജെപി പുതിയ ഓഫീസ് നിർമിച്ചത്.
രാഷ്ട്രഭക്തിക്കായി സ്വയം സമർപ്പിച്ച പാർട്ടിയാണു ബിജെപിയെന്നു മോദി
12:55 AM Feb 19, 2018 | Deepika.com