ന്യൂഡൽഹി: ഭൂട്ടാനെ വശത്താക്കാൻ ചൈന കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടെ ഇന്ത്യയിൽനിന്ന് ഉന്നതതലസംഘം ഭൂട്ടാനിലെത്തി ചർച്ച നടത്തി. ചർച്ചകൾ തൃപ്തികരമായ രീതിയിലായിരുന്നെന്ന് ഇന്ത്യ പറഞ്ഞു. കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും നിരവധി സൈനിക-നയതന്ത്ര ഉദ്യോഗസ്ഥരുമാണ് തിംഫുവിൽ എത്തിയത്.
ചൈന പല വാഗ്ദാനങ്ങളും നൽകി ഭൂട്ടാനെ കൂടെ കൂട്ടാൻ ശ്രമിക്കുകയാണ്. ഭൂട്ടാന്റെ വടക്കും കിഴക്കും അതിർത്തികളിലെ തർക്കം ഭൂട്ടാൻ പറയുന്നതുപോലെ തീർക്കാമെന്നു ചൈന വാഗ്ദാനം ചെയ്യുന്നു. പകരം പടിഞ്ഞാറുള്ള ഡോക ലാ ഭൂട്ടാൻ വിട്ടുകൊടുക്കണം. ഭൂട്ടാനു വലിയ സാന്പത്തിക സഹായവും ചൈന വാഗ്ദാനം ചെയ്യുന്നു.
ഡോക ലാ വിട്ടുകൊടുത്തു മറ്റു ഭാഗങ്ങളിൽ ഭൂട്ടാൻ നേട്ടമുണ്ടാക്കുന്നത് ഇന്ത്യക്ക് ദോഷമാണ്. സിലിഗുരി വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള വഴി ചൈനീസ് നിരീക്ഷണത്തിലാകും. അതു തടയാനും ചൈനയ്ക്കു കഴിയും. ഇന്ത്യൻ സംഘം ഇക്കാര്യം ഭൂട്ടാനെ ബോധ്യപ്പെടുത്തി. ഡോക ലായിൽ കഴിഞ്ഞവർഷം ഇന്ത്യയുടെയും ചൈനയുടെയും സേനകൾ 73 ദിവസം മുഖാമുഖം നിന്നിരുന്നു.
ഭൂട്ടാനിലെ മാംഗ്ഡേചുവിൽ ഇന്ത്യ നിർമിക്കുന്ന 720 മെഗാവാട്ടിന്റെ ജലവൈദ്യത പദ്ധതി വേഗം പൂർത്തിയാക്കാനും ധാരണയായി. പത്തുദിവസം മുൻപായിരുന്നു ദ്വിദിന ചർച്ച.
ചൈനീസ് നീക്കം തടയാൻ ഇന്ത്യ-ഭൂട്ടാൻ ചർച്ച
12:55 AM Feb 19, 2018 | Deepika.com