ന്യൂഡൽഹി: അഞ്ചാം തവണ ഹജ്ജിന് അപേക്ഷിക്കുന്നവർക്ക് ഇളവ് അനുവദിക്കണമെന്ന കേരള ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. പുതിയ ഹജ്ജ് നയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളമാണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്ര ഹജ്ജ് നയത്തെ ചോദ്യം ചെയ്ത് കേരള ഹജ്ജ് കമ്മിറ്റി നൽകിയ ഹർജിയിലാണു കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.
നാലുതവണ ഹജ്ജിനു പോകാൻ അപേക്ഷിക്കുകയും അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്നവരെ അഞ്ചാം തവണ നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കണമെന്നു കേരള ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് മറ്റുള്ളവർക്കുള്ള തുല്യ അവസരം നിഷേധിക്കലാകുമെന്നും അഞ്ചാം തവണയിലെ മുൻഗണന ചില സംസ്ഥാനങ്ങൾക്കു മാത്രമേ ഗുണം ചെയ്യൂയെന്നും ന്യൂനപക്ഷ മന്ത്രാലയം അണ്ടർ സെക്രട്ടറി രവി ചന്ദ്ര നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
2016ൽ ദേശീയ തലത്തിൽ അധികം വന്ന 8687 ഹജ്ജ് ക്വോട്ടയിൽ പൂർണമായും കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കു പൂർണമായി വീതിച്ചു നൽകുകയാണുണ്ടായത്. 2017ൽ അധികം വന്ന 15,560 എണ്ണത്തിൽ 10,974 എണ്ണവും കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ചാം തവണക്കാർക്കു വീതിച്ചു നൽകി. ഇതു എല്ലാവരോടും തുല്യത പുലർത്തണമെന്ന നയത്തിന് എതിരാണെന്നും സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു.
അഞ്ചാം തവണ ഹജ്ജ്: ഇളവില്ലെന്നു കേന്ദ്ര സർക്കാർ
12:55 AM Feb 19, 2018 | Deepika.com