ന്യൂഡൽഹി: എഐസിസി പ്ലീനറി സമ്മേളനം മാർച്ച് 16, 17, 18 തീയതികളിൽ ഡൽഹിയിൽ. പ്ലീനറി സമ്മേളനത്തിനു ശേഷം പുതിയ വർക്കിംഗ് കമ്മിറ്റി രൂപീകരിക്കാനും രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
കോണ്‍ഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുത്ത എല്ലാ എഐസിസി അംഗങ്ങളും അടുത്ത മാസത്തെ പ്ലീനറി സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുമെന്ന് മാധ്യമവിഭാഗം തലവൻ രണ്‍ദീപ് സുർജേവാല പത്രസമ്മേളനത്തിൽ അറിയിച്ചു. പുതിയ പ്രവർത്തക സമിതി തെരഞ്ഞെടുപ്പിനു മുന്നോടിയായി നിലവിലെ വർക്കിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പിരിച്ചുവിട്ടിരുന്നു. പകരം രൂപീകരിച്ച സ്റ്റീയറിംഗ് കമ്മിറ്റിയാകും പുതിയ വർക്കിംഗ് കമ്മിറ്റി നിലവിൽ വരുന്നതു വരെ പാർട്ടിയുടെ പ്രധാന തീരുമാനങ്ങളെടുക്കുക. കേരളത്തിൽ നിന്ന് എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ എന്നിവർ സമിതിയിലുണ്ട്.
പുതിയ പ്രവർത്തക സമിതിയിൽ പരിചയ സന്പത്തിനും യുവത്വത്തിനും ഒരു പോലെ പ്രധാന്യം നൽകാനാണ് രാഹുലിന്റെ ആലോചന. വനിതകൾ, പട്ടികജാതി- വർഗ, പിന്നോക്ക വിഭാഗങ്ങൾക്ക് കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയിൽ മതിയായ പ്രാതിനിധ്യം ഉണ്ടാകുമെന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ രാഹുൽ പറഞ്ഞു.
പഴയ പടക്കുതിരകളിൽ പലരും ഉണ്ടാകില്ലെന്ന വ്യക്തമായ സൂചനയോടെയാണ് 34 അംഗ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചത്. വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായിരുന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, മൊഹ്സീന കിദ്വായി, ആർ.കെ. ധവാൻ, ശിവാജിറാവു ദേശ്മുഖ്, വിലാസ് മുത്തംവാർ, എം.വി. രാജശേഖരൻ തുടങ്ങിയവരെ ഒഴിവാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് ഭരണഘടന അനുസരിച്ച് 25 അംഗങ്ങളാണ് പ്രവർത്തക സമിതിയിൽ ഉണ്ടാവുക. ഇതിൽ 12 പേർ തെരഞ്ഞെടുക്കപ്പെട്ടവരും 11 പേർ കോണ്‍ഗ്രസ് അധ്യക്ഷൻ നാമനിർദേശം ചെയ്യുന്നവരുമായിരിക്കും. പുതിയ പ്രവർത്തക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് അടുത്ത മാസത്തെ എഐസിസി പ്ലീനറി സമ്മേളനത്തിൽ തന്നെ ഉണ്ടാകുമെന്നാണ് സൂചന. അംഗങ്ങൾക്കു പുറമേ ഏതാനും പേരെ സ്ഥിരം ക്ഷണിതാക്കളും ചിലരെ പ്രത്യേക ക്ഷണിതാക്കളുമായി ഉൾപ്പെടുത്താനും കോണ്‍ഗ്രസ് പ്രസിഡന്റിന് അധികാരമുണ്ട്.
എഐസിസി പ്ലീനറി മാർച്ച് 16 മുതൽ
02:58 AM Feb 18, 2018 | Deepika.com