ന്യൂഡൽഹി/മുംബൈ: വജ്രവ്യാപാരികളായ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ബാങ്കുകളെ തട്ടിച്ച പണം വിദേശത്ത്. യുഎഇയിലും ഹോങ്കോഗിലും ഉള്ള കന്പനികളിലേക്കാണ് ഇന്ത്യൻ ബാങ്കുകളിൽനിന്നു തട്ടിച്ചെടുത്ത പണം ചെന്നത്. 2010 മുതൽ നടന്നുവരുന്ന ഇടപാടുകളിലൂടെ എത്രയായിരം കോടി കടത്തി എന്നു തിട്ടപ്പെടുത്താനായിട്ടില്ല.
അര ഡസൻ കന്പനികളുടെ പേര് ഇതിനകം സിബിഐക്കു ലഭിച്ചിട്ടുണ്ട്. ഈ കന്പനികളുടെ യഥാർഥ ഉടമകളെ കണ്ടെത്താൻ ശ്രമം നടക്കുന്നു. മോദിയുടെയും ചോക്സിയുടെയും നോമിനികളാകും ആ കന്പനികളിൽ ഉള്ളതെന്നതിൽ അന്വേഷണ സംഘങ്ങൾക്കു സംശയമില്ല.
തട്ടിപ്പിന്റെ രീതി
പഞ്ചാബ് നാഷണൽ ബാങ്കിലെ (പിഎൻബി) ഡെപ്യൂട്ടി മാനേജരായിരുന്ന ഗോകുൽ നാഥ് ഷെട്ടി വ്യാജസമ്മതപത്രം (ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്) തയാറാക്കി നല്കുന്നു. ബാങ്കുകൾ തമ്മിൽ വിവരവും പണവും കൈമാറുന്നതിനുപയോഗിക്കുന്ന സ്വിഫ്റ്റ് സംവിധാനം ഇവ മറ്റു ബാങ്കുകൾക്കു നല്കുന്നു. അതിനാൽ ആ ബാങ്കുകൾ സംശയിക്കില്ല. പിഎൻബിയിലെ കോർബാങ്കിംഗ് സംവിധാനത്തിൽ കയറ്റാത്തതിനാൽ ബാങ്കിലാരും അറിയുന്നില്ല.
ഈ സമ്മതപത്രം ഈടായി സ്വീകരിച്ച് ബാങ്കുകൾ പണം നല്കുന്നു. വജ്രംവാങ്ങാൻ എന്ന പേരിലാണു വായ്പ. നിർദിഷ്ട തീയതിയിൽ ബാങ്കിനു പണം തിരിച്ചുനൽകിയ കാലത്തു പ്രശ്നമില്ലായിരുന്നു.
വിശ്വാസ്യമല്ല
തട്ടിപ്പു കണ്ടെത്തിയതു സംബന്ധിച്ച ബാങ്കിന്റെ വിശദീകരണം അധികമാരും അതേപടി വിഴുങ്ങുന്നില്ല. മോദി സഹോദരന്മാരും ഭാര്യയും അമ്മാവൻ ചോക്സിയും രാജ്യം വിട്ടശേഷം ഒരാൾ വന്ന് സമ്മതപത്രം പുതുക്കി നല്കണമെന്ന് ആവശ്യപ്പെട്ടു എന്നതിൽ വിശ്വാസ്യതയില്ല. തട്ടിപ്പ് മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത ഏതോ സാഹചര്യം ഉണ്ടായപ്പോഴാകണം അവർ രാജ്യം വിട്ടത്.
ഇന്ത്യൻ ബാങ്കുകളുടെ വിദേശശാഖകളിൽ നിന്നാണു മോദിയുടെയും ചോക്സിയുടെയുംകന്പനികൾ പണം വാങ്ങിയത്. വജ്രത്തിന്റെ വിലയായി ആ കന്പനികൾ പറയുന്ന തുക അവർ നിർദേശിക്കുന്ന കന്പനികളുടെ അക്കൗണ്ടിലേക്കു മാറ്റി.
ആറു കമ്പനികൾ
യുഎഎഇയിൽ പസഫിക് ഡയമണ്ട്സ്, യൂണിറ്റി ട്രേഡിംഗ്, ട്രൈ കളർ ജെംസ്, ഹോങ്കോംഗിൽ സൺഷൈൻ ജെംസ്, സീനോ ട്രേഡേഴ്സ് എന്നീ കന്പനികൾക്കാണു പണം നല്കിയത്. പണം കൈപ്പറ്റിയ മറ്റൊരു കന്പനിയായ ഔറ ജെം കന്പനി എവിടെയാണെന്നു മനസിലായിട്ടില്ല.
പിഎൻബിയുടെ സമ്മതപത്രം സ്വീകരിച്ചു പണം നല്കിയ ബാങ്കുകൾ കാലാവധിയായപ്പോൾ പണം കിട്ടാത്തതിനാൽ പിഎൻബിയെ സമീപിച്ചപ്പോഴാണു തട്ടിപ്പു പുറത്തായത് എന്ന റിപ്പോർട്ടും ഉണ്ട്. പിഎൻബിയുടെ പേരിൽ ഇവ ഉണ്ടെന്ന് ബാങ്ക് അറിയുന്നത് അപ്പോഴാണത്രെ. ദിവസങ്ങൾക്കകം മൂന്നൂറിലേറെ സമ്മത പത്രങ്ങൾ ബാങ്കിലെത്തി. ഇതിൽ 150 എണ്ണം നീരവ് മോദിയുടെ കന്പനികളുടേതായിരുന്നു. 6,498 കോടി രൂപയുടെ ബാധ്യതയാണ് അവയിൽ ഉണ്ടായിരുന്നത്. വേറൊരു 150 എണ്ണം ചോക്സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന്റേതായിരുന്നു. അവയിലെ ബാധ്യത 4886 കോടി രൂപ. മൊത്തം 11,384 കോടി രൂപ.
മുഴുവനും വഹിക്കില്ല
ഈ മുഴുവൻ തങ്ങൾ വഹിക്കില്ലെന്നാണു പിഎൻബിയുടെ നിലപാട്. വ്യാജനാണെങ്കിലും സമ്മതപത്രത്തിനു 90 ദിവസമാണു കാലാവധി. പക്ഷേ, ഒരേ സമ്മതപത്രം പലതവണ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മൂന്നുമാസ സമയ പരിധിക്കുള്ളിൽ ഉള്ള സമ്മതപത്രങ്ങൾ മാത്രം സ്വീകരിക്കാമെന്നാണു പിഎൻബി പറയുന്നത്. കാലാവധി കഴിഞ്ഞവയുടെ ബാധ്യത പണം നല്കിയ ബാങ്കുകൾ സഹിക്കണം. അസാധുവായ സമ്മതപത്രത്തിനു വായ്പ നല്കിയത് അതു ചെയ്ത ബാങ്കുകളുടെ മാത്രം പിഴവാണ്.
ഈ നിലപാട് സ്വീകരിക്കപ്പെട്ടാൽ പിഎൻബിയുടെ ബാധ്യത 6000 കോടിക്കു താഴെയാകും. അപ്പോൾ മറ്റു ബാങ്കുകൾ 6000 കോടിയുടെ നഷ്ടം സഹിക്കേണ്ടിവരും. മറിച്ചാണെങ്കിൽ മുഴുവൻ ബാധ്യത (11,384 കോടി രൂപ) പിഎൻബി വഹിക്കണം.
ഇന്നലെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഈ വിഷയം ചർച്ച ചെയ്തെങ്കിലും തീരുമാനമുണ്ടായില്ല.
ബാങ്ക് തട്ടിപ്പിലെ പണം വിദേശത്ത്
02:58 AM Feb 18, 2018 | Deepika.com