ന്യൂഡൽഹി: മൂന്നുദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഒൻപതു കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇരട്ടനികുതി ഒഴിവാക്കുന്നതു സംബന്ധിച്ചും വീസ നിയമം ലഘൂകരിക്കുന്നതു സംബന്ധിച്ചും ധാരണയായി.
വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരിച്ചുപ്രവർത്തിക്കും. കുറ്റവാളികളെ കൈമാറുന്ന കരാറിലും ഒപ്പുവച്ചു. കാർഷികമേഖലകളിൽ സഹകരണം, തുറമുഖം പാട്ടത്തിനു നല്കൽ, എന്നിവ സംബന്ധിച്ച കരാറുകളിലും ഇരുനേതാക്കളും ഒപ്പുവച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു.
ഇരട്ട നികുതി ഒഴിവാക്കിയതിലൂടെ നിക്ഷേപത്തിനു വഴിയൊരുങ്ങും. തപാൽ വകുപ്പിലെ സാങ്കേതികവിദ്യ, ഇ-കൊമേഴ്സ്, സ്റ്റാന്പ് ശേഖരണം എന്നീ മേഖലകളിൽ വിവരങ്ങൾ കൈമാറാനും ധാരണയായി.
ഇറാൻ പ്രസിഡന്റിന്റെ സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സുദൃഢമായതായി സംയുക്ത വാർത്താസമ്മേളനത്തിൽ മോദി പറഞ്ഞു. അയൽരാജ്യങ്ങൾ ഭീകരവാദ വിമുക്തമായി കാണാനാണ് ഇന്ത്യയും ഇറാനും ആഗ്രഹിക്കുന്നതെന്നു മോദി പറഞ്ഞു. ചബാഹർ തുറമുഖത്ത് ഇന്ത്യയും അഫ്ഗാനിസ്ഥാനും സംയുക്തമായി നിർമിക്കുന്ന വ്യാപാരപാതയുടെ നിർമാണത്തിനു റൂഹാനി പ്രാമുഖ്യം നല്കുന്നതിനെ മോദി അഭിനന്ദിച്ചു. പ്രാദേശിക വിപ്ലവങ്ങളെ നയതന്ത്രത്തിലൂടെ നേരിടുമെന്നു റൂഹാനി പറഞ്ഞു. ഇറാൻ -ഇന്ത്യ ബന്ധം വെറും വ്യാപാര-വാണിജ്യബന്ധമല്ലെന്നും ചരിത്രബന്ധമാണെന്നും മോദി പറഞ്ഞു.
രാഷ്ട്രപതിഭവനിൽ ഇറാൻ പ്രസിഡന്റിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ചേർന്നു സ്വീകരിച്ചു. രാഷ്ട്രപതിഭവനിൽ റൂഹാനിക്കു വിരുന്നൊരുക്കി.
മോദിയും റൂഹാനിയും ചർച്ച നടത്തി, ഒൻപതു കരാറുകളിൽ ഒപ്പുവച്ചു
02:31 AM Feb 18, 2018 | Deepika.com