ന്യൂഡൽഹി: കോടികളുടെ ബാങ്ക് തട്ടിപ്പു നടത്തി രാജ്യം വിട്ട നീരവ് മോദിയെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ, പ്രതിപക്ഷ പോര് മുറുകുന്നു. നീരവ് മോദി പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും അടുപ്പക്കാരനാണെന്നും സർക്കാർ ഈ വിഷയത്തിൽ കണ്ണടയ്ക്കുകയുമാണെന്നുമാണു കോണ്‍ഗ്രസിന്റെ ആരോപണം.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും വിവാദ ആഭരണ വ്യാപാരികളുമായി ബന്ധമുണ്ടെന്നും നീരവ് മോദിയുടെ വ്യാപാരത്തിൽ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വിയുടെ ഭാര്യക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നുമാണ് ബിജെപി തിരിച്ചടിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ ആരോപണം നിഷേധിച്ച അഭിഷേക് സിംഗ്വി മന്ത്രിക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്നു മുന്നറിയിപ്പു നൽകി.
കള്ളൻമാർ രാജ്യത്തെ കൊള്ളയടിച്ചു നാടുവിടുന്പോൾ കാവൽക്കാരനായ പ്രധാനമന്ത്രി ഉറങ്ങിക്കിടക്കുകയാണെന്നാണു കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചങ്ങാത്ത മുതലാളിത്തത്തെ സ്ഥാപനവത്കരിക്കുകയാണെന്നും സിബൽ പറഞ്ഞു.
പ്രധാനമന്ത്രിയും സർക്കാരും കൂടി രാജ്യത്തെ സന്പദ് വ്യവസ്ഥയെ മുട്ടുകുത്തിച്ചു. മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തിൽ വല്ലാതെ ഇടിഞ്ഞു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല, ശക്തി സിംഗ് കോഹ്ലി, പവൻ ഖേര, കപിൽ സിബൽ എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽമോദിയെ വിദേശയാത്ര ക ളിൽ അനുഗമിച്ചവരുടെ വിശദവിവരങ്ങൾ അറിയിക്കുമോ ചോദിച്ചു.
കോടികൾ തട്ടി നീരവ് മോദി രാജ്യം വിടുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി “ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ എന്നു പറഞ്ഞിരുന്നതെന്നായിരുന്നു കപിൽ സിബലിന്റെ മറ്റൊരു പരിഹാസം.
പിഎൻബി തട്ടിപ്പിനെക്കുറിച്ചു പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയവും മൗനം പാലിക്കുകയാണ്. എല്ലാമറിഞ്ഞിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വിഷയത്തിൽ സർക്കാരിനെ പ്രതിരോധിക്കാൻ എത്തുന്നത് മാനവ വിഭവശേഷി മന്ത്രിയും സാമൂഹ്യക്ഷേമ മന്ത്രിയുമാണ്. ഇവർക്ക് ഈ വിഷയങ്ങളിൽ എന്താണു കാര്യം. പ്രകാശ് ജാവഡേക്കർ നീരവ് മോദിയുടെ മാനവ വിഭവശേഷി നിലവാരം വർധിപ്പിക്കാനാണോ നോക്കുന്നത്. നിയമമന്ത്രി രവിശങ്കർ പ്രസാദും പ്രതിരോധ മന്ത്രി നിർമല സീതാരാമനും വിഷയത്തിൽ സർക്കാരിനെ പ്രതിരോധിക്കാൻ എത്തുന്നു. എന്നാൽ, കേന്ദ്ര ധന മന്ത്രാലയവും റിസർവ് ബാങ്കുമാണ് ഈ വിഷയത്തിൽ മറുപടി നൽകേണ്ടതെന്നും കപിൽ സിബൽ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് രാജ്യം ഭരിച്ചിരുന്ന കാലത്തെ മോശം പ്രവണതകൾ ബിജെപി തുടച്ചു നീക്കിക്കൊണ്ടിരിക്കുകയാണെന്നാണു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. അഭിഷേക് സിംഗ്വി യ്ക്കു നീരവ് മോദിയും മെഹുൽ ചോസ്കിയുമടക്കം ആഭരണ വ്യാപാരികളുമായി ബന്ധമുണ്ടെന്നും പറഞ്ഞു.
അഭിഷേക് സിംഗ്വിയുടെ ഭാര്യ അനിതയ്ക്ക് ഓഹരി പങ്കാളിത്തമുള്ള അദ്വൈത് ഹോൾഡിംഗ്സിൽ നിന്നാണ് നീരവ് മോദിയുടെ ഫയർസ്റ്റാർ ഡയമണ്ട്സ് കെട്ടിടങ്ങൾ വാടകയ്ക്കെടുത്തിരിക്കുന്നത്. 2013ൽ ആറുമാസത്തേക്കു വ്യാപാര വിലക്ക് നേരിട്ട ഗീതാഞ്ജലി ജെംസിന്റെ ഒരു പരിപാടിയിൽ 2013 കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നുവെന്നും നിർമല പറഞ്ഞു. ഭരണത്തിലിരുന്ന കാലത്ത് അധികാര ദുർവിനിയോഗം നടത്തി കോണ്‍ഗ്രസാണ് ഇത്തരം തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിച്ചു സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നത്. നീരവ് മോദി ഉൾപ്പെട്ട യഥാർഥ തട്ടിപ്പ് ആരംഭിക്കുന്നത് 2011ൽ ആണെന്നും മന്ത്രി പറഞ്ഞു.
തൊട്ടുപിന്നാലെ തന്നെ നിർമല സീതാരാമനെതിരേ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് അഭിഷേഷ് സിംഗ്വി പറഞ്ഞു. അദ്വൈത് ഹോൾഡിംഗ്സിന് ഒരു കെട്ടിട സമുച്ചയുണ്ടായിരുന്നതാണ് ഫയർസ്റ്റോണ്‍ ഡയമണ്ട്സിന് വാടകയ്ക്കു നൽകിയിരുന്നത്. അതിനപ്പുറം നീരവ് മോദിയുമായി ഒരു ബന്ധവുമില്ല. ഫയർസ്റ്റാർ ഈ കെട്ടിടം കഴിഞ്ഞ വർഷം ഒഴിഞ്ഞിരുന്നുവെന്നും സിംഗ്വി പറഞ്ഞു.
സെബി മാത്യു
നീരവ് മോദി: പഴിചാരി കോണ്‍ഗ്രസും ബിജെപിയും
02:31 AM Feb 18, 2018 | Deepika.com