ന്യൂഡൽഹി:നിയമസഭാ തെരഞ്ഞ െടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ നാഗാലാൻഡിലെ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് മുതിർന്ന പൗരൻമാർക്കു സൗജന്യ ജറുസലം തീർഥയാത്ര വാഗ്ദാനവുമായി ബിജെപി. ദിവസങ്ങൾക്കു മുന്‍പ് കോണ്‍ഗ്രസ് പുറത്തിറക്കിയ പത്രികയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു സബ്സിഡി നിരക്കിൽ ജറുസലം യാത്ര സംഘടിപ്പിക്കുമെന്നു പറഞ്ഞിരുന്നു. എന്നാൽ, ബിജെപിയുടെ വോട്ട് ലക്ഷ്യമിട്ടുള്ള പ്രീണനത്തിൽ നിന്നു മാറിനിൽക്കണമെന്നാണു നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ചിന്റെ ആഹ്വാനം.
ഇരുകക്ഷികളുടെയും തീർഥയാത്രാ വാഗ്ദാനം നാഗാലാൻഡിലെ ക്രൈസ്തവ സഭകൾ മുഖവിലയ്ക്കെടുക്കുന്നില്ല. രാഷ്ട്രീയപാർട്ടികൾ മതവികാരം കൈയിലെടുത്ത് ജനങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നാണ് നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗണ്‍സിൽ (എൻബിസിസി) ജനറൽ സെക്രട്ടറി റവ. സെൽഹൗ കീഹോ പറഞ്ഞത്.
ഹജ്ജ് സബ്സിഡി നിർത്തലാക്കിയ ബിജെപിയാണ് ഇപ്പോൾ ജറുസലമിലേക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനവുമായി എത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗാലാൻഡിലെ 1500ലധികം ബാപ്റ്റിസ്റ്റ് ചർച്ചുകളെ പ്രതിനിധീകരിക്കുന്ന സമിതിയാണ് എൻബിസിസി. രാഷ്ട്രീയപാർട്ടികൾ ഇത്തരം വാഗ്ദാനങ്ങൾ നടത്താതെ വികസനത്തിനുവേണ്ടി പണം ചെലവഴിക്കുകയാണു വേണ്ടതെന്നും കീഹോ പറഞ്ഞു. ആർഎസ്എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന ബിജെപി അധികാരത്തിലെത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാപ്റ്റിസ്റ്റ് ചർച്ച എല്ലാ രാഷ്ട്രീയകക്ഷികളുടെയും അധ്യക്ഷൻമാർക്കു കത്തെഴുതി യിരുന്നു.
കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും കിരണ്‍ റിജിജുവും ചേർന്നു പുറത്തിറക്കിയ പ്രകടന പത്രികയിലാണ് മുതിർന്ന പൗരൻമാർക്ക് സൗജന്യ ജറുസലം തീർഥയാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അന്‍പതു പേർക്ക് സൗജന്യ ജറുസലം യാത്രയ്ക്കു സൗകര്യം ഒരുക്കുമെന്നു പറഞ്ഞിരിക്കുന്നത്. സീനിയർ സിറ്റിസണ്‍ ബോർഡ് രൂപീകരിക്കുമെന്നും അതിനു കീഴിൽ ജറുസലം യാത്രയ്ക്കുള്ള തയാറെടുപ്പുകൾ നടത്തുമെന്നുമാണ് പത്രികയിൽ പറഞ്ഞിരിക്കുന്നത്. തങ്ങൾ സംസ്ഥാനത്ത് അധികാരത്തിൽ എത്തിയാൽ മുതിർന്ന പൗരൻമാർക്ക് സൗജന്യ ജറുസലം യാത്ര നടപ്പാക്കുമെന്നു നാഗാലാൻഡ് ബിജെപി വക്താവ് ജയിംസ് വിസോയും പറഞ്ഞു.
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു പത്രികയിൽ ന്യൂനപക്ഷ ബോർഡ് രൂപീകരിക്കുമെന്നും അതിനു കീഴിൽ സബ്സിഡി നിരക്കിൽ ജറുസലം യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നുമാണു വാഗ്ദാനം.
18 സീറ്റുകളിൽ മത്സരിക്കുന്ന കോണ്‍ഗ്രസ് തങ്ങളുടെ പ്രകടന പത്രികയിൽ ബിജെപി, ആർഎസ്എസിന്റെ അജൻഡ നടപ്പാക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നു കുറ്റപ്പെടുത്തുന്നു. ഹിന്ദുത്വ അജൻഡകൾ നടപ്പാക്കുന്നതിനൊപ്പം ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നു. നാഗാ പീപ്പിൾ ഫ്രണ്ട് ബിജെപിയുമായി ചേർന്ന് സംസ്ഥാനത്തെ കൊള്ളയടിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
എന്നാൽ, ഇതിനു മറുപടിയെന്നോണം ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രികയിൽ തങ്ങൾ ജനകേന്ദ്രീകൃതമായ പാർട്ടിയാണെന്നും മനുഷ്യത്വത്തിനു സമഗ്ര പ്രാധാന്യം നൽകുന്ന മതേതര കക്ഷിയാണെന്നുമാണ് പറഞ്ഞിരിക്കുന്നത്. എല്ലാ സമുദായങ്ങളെയും എല്ലാ വിശ്വാസങ്ങളെയും ഒരുമിച്ചു കൊണ്ടു പോകാനാണു തങ്ങൾ ആഗ്രഹിക്കുന്നതെന്നും ബിജെപി വ്യക്തമാക്കുന്നു. നാഗാലാൻഡിലെ 60 നിയമസഭാ സീറ്റുകളിൽ ബിജെപി 20 സീറ്റുകളിലും കോണ്‍ഗ്രസ് 18 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 27നാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ബിജെപി സഖ്യകക്ഷി ഒറ്റയ്ക്കാണു മത്സരിക്കുന്നത്.
നാഗാലാൻഡ് പിടിക്കാൻ സൗജന്യ ജറുസലം യാത്രാ വാഗ്ദാനവുമായി ബിജെപി
02:31 AM Feb 18, 2018 | Deepika.com