തേനി/ചെന്നൈ: അണ്ണാ ഡിഎംകെയിലെ എടപ്പാടി പളനിസ്വാമി വിഭാഗവുമായി ലയിച്ചതു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണെന്നു തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവത്തിന്റെ തുറന്നുപറച്ചിൽ.
അണ്ണാ ഡിഎംകെയിലെ ആഭ്യന്തരപ്രശ്നങ്ങൾ ഇടപെട്ടിട്ടില്ലെന്ന ബിജെപിയുടെ വാദം തെറ്റാണെന്നു തെളിയിച്ച തുറന്നുപറച്ചിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കു വഴിമരുന്നിടുകയാണ്.
മുഖ്യമന്ത്രിപദം ഒഴിഞ്ഞശേഷം പാർട്ടികാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു തീരുമാനമെങ്കിലും മന്ത്രിസഭയിൽ ചേരണമെന്നു പ്രധാനമന്ത്രി നിർദേശിക്കുകയായിരുന്നുവെന്നും പനീർശെൽവം പറഞ്ഞു. തേനിയിൽ പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് അണ്ണാ ഡിഎംകെയിലെ ഐക്യത്തിന്റെ പിന്നാന്പുറക്കഥകൾ പനീർശെൽവം പരസ്യമാക്കിയത്.
പാർട്ടിയെ രക്ഷിക്കാൻ യോജിച്ചുപ്രവർത്തിക്കണമെന്നു മോദി പറഞ്ഞുവെന്നും പനീർശെൽവം വെളിപ്പെടുത്തി. മന്ത്രിസഭയിൽ ചേരണമെന്ന മോദിയുടെ നിർദേശം പളനിസ്വാമി വിഭാഗത്തിലെ ഒന്നുരണ്ടുപേരുമായി സംസാരിച്ചു. ‘ഇതെല്ലാംകൊണ്ടാണ് ഇന്നു മന്ത്രിപദവിയിലിരിക്കുന്നത്. അമ്മ നാലുതവണ എംഎൽഎയാക്കി. രണ്ടുതവണ മുഖ്യമന്ത്രിയും. ഈ ബഹുമതി എനിക്കു ധാരാളമാണ്’-പാർട്ടി പ്രവർത്തകരോട് പനീർശെൽവം പറഞ്ഞു.
അണ്ണാ ഡിഎംകെയിലെ ഐക്യം മോദി അടിച്ചേൽപ്പിച്ചതാണെന്നു പ്രതിപക്ഷകക്ഷികൾ നിരന്തരം വിമർശിച്ചിരുന്നു. ഉപമുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകളോടു പ്രതികരിക്കാൻ ബിജെപിയും അണ്ണാ ഡിഎംകെ നേതൃത്വവും വിസമ്മതിച്ചു. രണ്ടുപേർ മാത്രമായുള്ള കൂടിക്കാഴ്ചയായിരുന്നു അതെന്നാണ് മുതിർന്ന നേതാവും ഫിഷറീസ് വകുപ്പ് മന്ത്രിയുമായ ഡി.ജയകുമാർ പറഞ്ഞത്. പാർട്ടിയുടെ നന്മലക്ഷ്യമിട്ടുള്ള ഏതൊരു നിർദേശവും സ്വാഗതാർഹമാണെന്നും മന്ത്രി ജയകുമാർ പറഞ്ഞു.
പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞിരിക്കാം. അതേക്കുറിച്ച് അഭിപ്രായം പറയാൻ തനിക്കുകഴിയില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴ്ഇസൈ സുന്ദർരാജൻ പറഞ്ഞു.
പളനിസ്വാമി വിഭാഗവുമായുള്ള ലയനം ; നരേന്ദ്ര മോദി പറഞ്ഞിട്ടെന്നു പനീർശെൽവത്തിന്റെ വെളിപ്പെടുത്തൽ
02:31 AM Feb 18, 2018 | Deepika.com