ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ തന്റെ സ്വത്തുക്കളുടെ വിവരങ്ങൾക്കൊപ്പം കുടുംബത്തിന്റെയും ആശ്രിതരുടെയും സ്വത്തു വിവരങ്ങൾ കൂടി സമർപ്പിക്കണമെന്നു സുപ്രീംകോടതി. സ്വത്തിന്റെയും വരുമാനത്തിന്റെയും ശ്രോതസ് കൂടി തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
തെരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ലോക് പ്രഹരി എന്ന സർക്കാരിതര സംഘടന നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ജെ. ചെലമേശ്വർ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
രണ്ട് തെരഞ്ഞെടുപ്പുകൾക്കിടയിൽ സ്ഥാനാർഥികളുടെ സ്വത്തുക്കൾക്കുണ്ടാകുന്ന വർധന രേഖപ്പെടുത്തണമെന്നും രാഷ്ട്രീയ നേതാക്കളുടെ സന്പത്ത് വർധിക്കുന്നതു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ലോക് പ്രഹരി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. എംപിയായോ എംഎൽഎ ആയോ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഇവരുടെ സ്വത്ത് പത്തു നൂറും മടങ്ങ് വർധിക്കുന്നത് അന്വേഷിക്കേണ്ടതുണ്ടെന്നു വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം വേണോയെന്നു തീരുമാനിക്കേണ്ടതു പാർലമെന്റാണെന്നു രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ഇക്കാര്യത്തിൽ സ്ഥിരമായൊരു സംവിധാനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ജനങ്ങളുടെ വോട്ട് തേടി വിജയിച്ചയാൾ തന്റെ സ്വത്ത് വർധിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെങ്കിൽ അത്തരമാളുകൾ പിന്നീട് ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാതിരിക്കാൻ നടപടിയെടുക്കേണ്ടതുണ്ട്. സ്ഥാനാർഥികൾ തങ്ങളുടെ സ്വത്ത് വിവരങ്ങൾ യഥാവിധി സമർപ്പിച്ചില്ലെങ്കിൽ അയോഗ്യത ഏർപ്പെടുത്തണം: കോടതി അഭിപ്രായപ്പെട്ടു.
സ്ഥാനാർഥികൾ ആശ്രിതരുടെ സ്വത്തും വെളിപ്പെടുത്തണം
01:05 AM Feb 17, 2018 | Deepika.com