ന്യൂഡൽഹി/ മുംബൈ: നീരവ് മോദിയുടെ ബാങ്ക് തട്ടിപ്പിലെ തുക ആദ്യം പറഞ്ഞതിലും വളരെ കൂടുതലാകുമെന്നു സൂചന. രാജ്യത്തെ വജ്രവ്യവസായത്തിനും ഇതു തിരിച്ചടിയായി. മോദിയുടെ അമ്മാവൻ മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജെംസ് അടക്കം അര ഡസനോളം സ്ഥാപനങ്ങൾ കൂടി അടച്ചുപൂട്ടുന്ന നിലയിലായി.
സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ഇന്നലെ രണ്ടു ഡസനിലേറെ ഓഫീസുകളും വീടുകളും പരിശോധിച്ചു. ഒരു ഡസനിലേറെ ഓഫീസുകൾ മുദ്രവച്ചു. കുറേ കെട്ടിടങ്ങൾ കണ്ടുകെട്ടാൻ നടപടി തുടങ്ങി. പഞ്ചാബ് നാഷണൽ ബാങ്കിലെ (പിഎൻബി) ഏതാനും ഉദ്യോഗസ്ഥരെ സിബിഐയും ഇഡിയും ഇന്നലെ ചോദ്യം ചെയ്തു. പിഎൻബി ഇന്നലെ എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച സസ്പെൻഡ് ചെയ്ത പത്തുപേർക്കു പുറമേയാണിത്.
മോദിയും അമേരിക്കൻ പൗരത്വമുള്ള ഭാര്യ ആമിയും ബെൽജിയം പൗരത്വമുള്ള അനുജൻ നിശാലും അമ്മാവൻ ചോക്സിയും ജനുവരി ആദ്യം തന്നെ രാജ്യം വിട്ടിരുന്നു.
പിഎൻബി പരാതി നൽകിയപ്പോൾ 150 സമ്മതപത്രങ്ങളാണു സൂചിപ്പിച്ചിരുന്നത്. മൂന്നു ദിവസം റെയ്ഡുകൾ കഴിഞ്ഞപ്പോൾ വേറെ 143 സമ്മതപത്രങ്ങളും 224 വിദേശ വായ്പാപത്ര (ലെറ്റർ ഓഫ് ക്രെഡിറ്റ്)ങ്ങളും കണ്ടുകിട്ടി. 150 സമ്മതപത്രങ്ങൾ മുഖേന 11,346 കോടി രൂപ നഷ്ടം കണക്കാക്കിയിരുന്നു. പുതിയ രേഖകൾ എത്ര ബാധ്യത വരുത്തും എന്നു വ്യക്തമല്ല.
നേരത്തെ അറിയാത്ത 17 ബാങ്കുകളിൽ നിന്നു മൊത്തം 3,000 കോടി രൂപയുടെ ബാധ്യത സംബന്ധിച്ച വിവരങ്ങളും ഇന്നും പുറത്തുവന്നു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, വിജയാ ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, ദേനാ ബാങ്ക് തുടങ്ങി 17 ബാങ്കുകളിൽ നിന്നാണ് പുതിയ ബാധ്യതകൾ. പിഎൻബിയുടെ വ്യാജ സമ്മതപത്രം നൽകി അവിടങ്ങളിൽ നിന്നെല്ലാം വായ്പ തരപ്പെടുത്തിയിരുന്നു.
രാജ്യം വിട്ടുപോയ നീരവ് മോദി സ്വിറ്റ്സർലൻഡിലാണെന്നു ചിലർ പറയുന്നു.
ന്യൂയോർക്കിലെ മാഡിസൺ അവന്യുവിനു സമീപം ജെ ഡബ്ല്യു മാരിയറ്റിന്റെ എസക്സ് ഹൗസിൽ 26-ാം നിലയിലെ ഫ്ളാറ്റിൽ മോദി ഉണ്ടെന്നു ചില മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. എന്നാൽ, വിദേശമന്ത്രാലയം ഇന്നലെ വൈകുന്നേരം പറഞ്ഞത് മോദി എവിടെയാണെന്ന് അറിയില്ലെന്നാണ്.
പഞ്ചാബ് നാഷണൽ ബാങ്ക്: തട്ടിപ്പ് അറിഞ്ഞതിലും വളരെ കൂടുതൽ
01:05 AM Feb 17, 2018 | Deepika.com