ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിർഭയ പദ്ധതിയിൽ നിന്നു വൻ തുകകൾ ലഭിച്ചിട്ടും മാനഭംഗത്തിന് ഇരകളായവർക്ക് 6,500 രൂപ മാത്രം ധനസഹായം നൽകിയ മധ്യപ്രദേശ് സർക്കാരിനെതിരേ സുപ്രീംകോടതി. കൊടുംക്രൂരതയ്ക്ക് ഇരകളായവരെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും പകരം ജീവകാരുണ്യ പ്രവർത്തനത്തിനു സംഭാവന നൽകുകയാണോയെന്നും കോടതി ചോദിച്ചു.
മാനഭംഗ ക്കേസുകളിൽ ഇരകളായവർക്ക് നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി എല്ലാ സംസ്ഥാനങ്ങളോടും നിർദേശിച്ചു. കേന്ദ്രസർക്കാരിന്റെ നിർഭയ ഫണ്ട് ക്രമരഹിതമായി വിനിയോഗിക്കുന്നെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
നിർഭയ ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നേരത്തെയും സംസ്ഥാനങ്ങളോടു നിർദേശിച്ചിരുന്നു. ഇത്തരത്തിൽ മധ്യപ്രദേശ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലമാണ് ജസ്റ്റീസ് മദൻ ബി. ലോകുർ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
മധ്യപ്രദേശ് സർക്കാർ സമർപ്പിച്ച കണക്കുകൾ പ്രകാരം ഒരാൾക്കു നൽകുന്ന നഷ്ടപരിഹാരം 6000- 6500 രൂപയാണു കണക്കാക്കിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയ കോടതി, സർക്കാരിന്റെ നടപടി ഒൗചിത്യമില്ലായ്മയാണെന്നും കുറ്റപ്പെടുത്തി.
മാനഭംഗത്തിനു വില 6500 രൂപയോ?
12:41 AM Feb 17, 2018 | Deepika.com