ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനു വിദേശയാത്രയ്ക്കു മദ്രാസ് ഹൈക്കോടതിയുടെ അനുമതി. രണ്ട് ലുക്ക് ഔട്ട് സർക്കുലറുകൾ കാർത്തിക്കെതിരേയുള്ളതിനാൽ യാത്രാനുമതി നിഷേധിക്കണമെന്ന സിബിഐ അഭിഭാഷകന്റെ വാദം ചീഫ് ജസ്റ്റീസ് ഇന്ദിരാ ബാനർജിയും ജസ്റ്റീസ് അബ്ദുൾ ഖുദ്ഹോസും അടങ്ങുന്ന ബെഞ്ച് നിരാകരിച്ചു.
ഉപാധികളോടെയാണു യാത്രാനുമതി. 28ന് ഇന്ത്യയിൽ തിരിച്ചെത്തണം, പോകുന്ന സ്ഥലങ്ങൾ സംബന്ധിച്ച് സിബിഐയെ ധരിപ്പിക്കണം തുടങ്ങിയവയാണ് ഉപാധികൾ.
ഈമാസം 15 മുതൽ 28 വരെ യുകെയിലും ഫ്രാൻസിലും സന്ദർശനം നടത്താനാണ് കാർത്തി കോടതിയുടെ അനുമതി തേടിയത്. മാർച്ച് 15 നും 28 നും ഇടയിൽ വീണ്ടും വിദേശയാത്രയ്ക്ക് അനുമതിയും ചോദിച്ചിരുന്നു. വിദേശനാണ്യവിനിമയചട്ടങ്ങൾ ലംഘിച്ചുവെന്ന പേരിലാണ് കാർത്തിക്കെതിരേ സിബിഐ കേസ്. ഇതേത്തുടർന്നാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്.
കാർത്തി ചിദംബരത്തിനു വിദേശയാത്രയ്ക്ക് അനുമതി
12:41 AM Feb 17, 2018 | Deepika.com