ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര്. നീരവ് മോദിയെ കോണ്ഗ്രസ് “ഛോട്ടാ മോദി’’ എന്നു വിശേഷിപ്പിച്ചു ഇതു ബിജെപിയെ ചൊടിപ്പിച്ചു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാന്പത്തിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നീരവ് മോദി നിൽക്കുന്ന ചിത്രം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പുറത്തു വിട്ടതും ബിജെപിയെ വിഷമിപ്പിച്ചു.
ഈ ചിത്രം പുറത്തുവന്നതോടെ പരിഹാസവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തുവന്നു. "ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിർദേശങ്ങൾ' എന്ന തലക്കെട്ടിൽ ട്വിറ്ററിലൂടെയാണ് രാഹുൽ പരിഹാസം തൊടുത്തുവിട്ടത്. പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക, അദ്ദേഹത്തിനൊപ്പം ദാവോസിൽ ചെല്ലുക എന്നിങ്ങനെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
വിശദീകരിക്കണം
നീരവ് മോദിക്കെതിരേ അന്വേഷണം നടക്കുന്ന സമയത്തുതന്നെ അയാൾ രാജ്യംവിട്ടു എന്നാണ് യെച്ചൂരി പറഞ്ഞത്.തനിക്കൊപ്പം നീരവ് ചിത്രമെടുത്തതു സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ജനുവരി 23 മുതൽ 26 വരെ നീരവ് മോദി ദാവോസിലെ വ്യവസായ സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണു യെച്ചൂരി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യവസായി എന്ന നിലയിലാണ് കേന്ദ്രസർക്കാർ നീരവിനെ അവതരിപ്പിച്ചത്. രണ്ടാം നിരയിൽ നീരവ് മോദിക്കു സമീപം നിൽക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ രജനീഷ് കുമാറാണ്. നീരവ് മോദി ദാവോസിൽ ഉള്ള സമയത്തുതന്നെ പഞ്ചാബ് നാഷണൽ ബാങ്ക് ഈ വ്യവസായിയുടെ തട്ടിപ്പു മനസിലാക്കിയിരുന്നു. ജനുവരി 16ന് ബാങ്ക് സ്വന്തം നിലയ്ക്ക് അന്വേഷണം തുടങ്ങി. ജനുവരി 31നു പരാതി നൽകി. എന്നാൽ, പരാതി ലഭിച്ച ആദായനികുതി വകുപ്പും സിബിഐയും പതിനഞ്ചു ദിവസത്തോളം പരാതി മൂടിവച്ചു. ഒരു നടപടിയും എടുത്തില്ലെന്നും യെച്ചൂരി ആരോപിച്ചു.
കേന്ദ്രസർക്കാരിന്റെ അനുമതിയോടെയല്ല നീരവ് മോദിയോ വിജയ് മല്യയോ നാടുവിട്ടതെന്ന് വിശ്വസിക്കാൻ സാധിക്കില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. ജനങ്ങളുടെ സന്പാദ്യം സുരക്ഷിതമല്ലെന്ന തോന്നലുണ്ടാക്കുന്നതാണ് ഈ സംഭവമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പഞ്ഞു.
അന്വേഷണവിവരം ചോർത്തിക്കൊടുത്തെന്ന്
പൊതുജനങ്ങളുടെ പണം കൊള്ളയടിച്ചു വൻവ്യവസായികൾക്കു രാജ്യം വിടാമെന്നത് നരേന്ദ്ര മോദി സർക്കാരിന്റെ നയമാണെന്നാണു കോണ്ഗ്രസ് കുറ്റപ്പെടുത്തിയത്. കോണ്ഗ്രസ് വക്താവ് രണ്ദീപ് സിംഗ് സുർജേവാലയാണ് നീരവ് മോദിയെ "ഛോട്ടാ മോദി’ എന്നു വിശേഷിപ്പിച്ചത്. നീരവ് മോദിക്കു വിവരം കൊടുത്തത് സർക്കാരിൽ ഉള്ള ആരെങ്കിലും ആയിരിക്കുമെന്നു പറഞ്ഞ സുർജേവാല ഇതൊരു സർക്കാർ നയമായി മാറിയിട്ടുണ്ടോ എന്നു ചോദിച്ചു.
ബേനാമി ഇടപാടുകൾക്കും കള്ളപ്പണത്തിനുമെതിരേ പോരാടുന്നതെന്നു പറയുന്ന സർക്കാരിന്റെ മൂക്കിനു കീഴെ നിന്ന് എങ്ങനെയാണ് നീരവ് മോദി ബാങ്കിനെ കബളിപ്പിച്ചു കടന്നത്; അദ്ദേഹം ചോദിച്ചു.
നീരവ് മോദിയെ “ഛോട്ടാ മോദി’’ എന്നു കോണ്ഗ്രസ് വിശേഷിപ്പിച്ചത് അങ്ങേയറ്റം അപലപനീയമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. നീരവ് മോദിക്ക് സർക്കാർ ഒത്താശ ചെയ്തുകൊടുത്തെന്ന ആരോപണം രവിശങ്കർ പ്രസാദ് നിഷേധിച്ചു. പ്രധാനമന്ത്രി ദാവോസിൽവച്ചു നീരവ് മോദിയെ കണ്ടിട്ടില്ലെന്നും മറ്റൊരു പരിപാടിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും പ്രസാദ് അവകാശപ്പെട്ടു. നീരവ് മോദിക്കൊപ്പം തട്ടിപ്പു നടത്തിയ മെഹുൽ ചോക്സിക്കൊപ്പം പല കോണ്ഗ്രസ് നേതാക്കളും നിൽക്കുന്ന ചിത്രം തങ്ങളുടെ പക്കലുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
തട്ടിപ്പിൽ പങ്കുള്ള ഒരാളെയും വെറുതെവിടില്ലെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഇപ്പോൾ പുറത്തുവരുന്നതെല്ലാം യുപിഎ ഭരണകാലത്തിന്റെ ബാക്കിയാണെന്നാണു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞത്.
റിപ്പോർട്ട് തേടി
കേസുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ സംഭവവികാസങ്ങളുൾപ്പെടെ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യമന്ത്രാലയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നിർദേശം നൽകി. ഈ കേസിൽ ഉൾപ്പെട്ട എല്ലാ ബാങ്കുകളും അതുമായി ബന്ധപ്പെട്ടും അവരുടെ ബാങ്കുകളിൽ നടന്ന സമാന തട്ടിപ്പുകൾ സംബന്ധിച്ചും റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രാലയം നിർദേശിച്ചു.
സെബി മാത്യു
നീരവ് മോദി ഛോട്ടാ മോദിയെന്നു പ്രതിപക്ഷം
01:16 AM Feb 16, 2018 | Deepika.com