ന്യൂഡൽഹി: കാരാപ്പുഴ, മൂവാറ്റുപുഴ ജലസേചന പദ്ധതികളുടെ പൂർത്തീകരണത്തിനു ധനസഹായം ലഭ്യമാക്കാനാവില്ലെന്നു കേന്ദ്രസർക്കാർ. പദ്ധതി നടപ്പാക്കാനുള്ള ധനസഹായം നബാർഡിൽ നിന്നു വായ്പയായി നൽകാമെന്നു കേന്ദ്രം അറിയിച്ചെങ്കിലും അത് അംഗീകരിക്കാനാവില്ലെന്നു കേരളം അറിയിച്ചു. പിഎംകെഎസ് പദ്ധതി പ്രകാരം രാജ്യത്തു നടപ്പാക്കുന്ന 99 ജലസേചന പദ്ധതികളെക്കുറിച്ചു ചർച്ച ചെയ്യാൻ കേന്ദ്ര ജലവിഭവ മന്ത്രി നിതിൻ ഗഡ്കരി വിളിച്ചു ചേർത്ത യോഗത്തിലാണ് സംസ്ഥാന ജലവിഭവമന്ത്രി മാത്യു ടി. തോമസ് നിലപാടറിയിച്ചത്.
ദീർഘകാല പദ്ധതികളായി രാജ്യത്തു നടപ്പാക്കേണ്ട 99 ജലസേചന പദ്ധതികളിൽ കേരളത്തിൽനിന്ന് കാരാപ്പുഴ, മൂവാറ്റുപുഴ പദ്ധതികളെ കേന്ദ്രം തെരഞ്ഞെടുത്തിരുന്നു. ഇവയ്ക്കുള്ള കേന്ദ്ര സഹായം നബാർഡ് വായ്പയായി ലഭ്യമാക്കുമെന്നാണു യോഗത്തിൽ കേന്ദ്രസർക്കാർ അറിയിച്ചത്.
വായ്പ കിട്ടാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കു പുറമേ നബാർഡ്, സിഡബ്ല്യുസിഎ, എൻഡബ്ല്യുസിഎ എന്നിവരെ ഉൾപ്പെടുത്തിയുള്ള പഞ്ചകക്ഷി കരാറിൽ ഒപ്പുവയ്ക്കണമെന്നും കേന്ദ്രം ഉപാധിവച്ചു. ഇവ അംഗീകരിക്കാനാവില്ലെന്നു അറിയിച്ചതായി മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. നബാർഡ് വായ്പയെടുക്കുന്നത് സംസ്ഥാനത്തിന്റെ വായ്പാ പരിധി അധികരിക്കുമെന്നതിനാലാണ് കേന്ദ്ര നിലപാട് അംഗീകരിക്കാതിരുന്നത്.
ബാണാസുരസാഗർ, ഇടമലയാർ, കാരാപ്പുഴ, മൂവാറ്റുപുഴ ജലസേചന പദ്ധതികളുടെ പൂർത്തീകരണത്തിനായി ആസൂത്രണ ബോർഡുമായി വിപുലമായ പദ്ധതിരേഖ തയാറാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.
ബോർഡിന്റെ സാങ്കേതിക സമിതി ഇതിന്റെ വിശദമായ രൂപരേഖ തയാറാക്കിവരുകയാണ്. 1971ൽ നിർമാണം തുടങ്ങിയ ബാണാസുര സാഗർ പദ്ധതിക്ക് 11 കോടി രൂപ ചെലവുകണക്കാക്കിയിരുന്നതെങ്കിലും ഇതിനോടകം 51 കോടി രൂപ ചെലവാക്കിക്കഴിഞ്ഞു. 78 കോടി രൂപകൂടി ഉണ്ടെങ്കിലെ പദ്ധതി പൂർത്തീകരിക്കാനാകൂ. ഇടമലയാർ പദ്ധതിയിൽ ഇതിനോടകം 433 കോടി രൂപ ചെലവാക്കി. ആയിരം കോടിയിലേറെ രൂപ ഇതു പൂർത്തികരിക്കാൻ വേണം. 1977ൽ തുടങ്ങിയ കാരാപ്പുഴ പദ്ധതിയുടെ 62 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ട്.
ശേഷിക്കുന്നവയ്ക്ക് 560 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
കാരാപ്പുഴ, മൂവാറ്റുപുഴ പദ്ധതികൾ; കേന്ദ്രം കൈയൊഴിഞ്ഞു
12:38 AM Feb 16, 2018 | Deepika.com