ന്യൂഡൽഹി: ഇര ഒരു പ്രത്യേക മതത്തിലുള്ളയാളാണെന്നു കരുതി കൊലപാതകത്തെ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. മൂന്നു വർഷം മുന്‍പുണ്ടായ ഒരു കൊലപാതക കേസിൽ ബോംബെ ഹൈക്കോടതി ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നടപടി.
മരിച്ചയാൾ മറ്റൊരു മതത്തിൽപ്പെട്ടയാളായതു കൊണ്ടാണ് തെറ്റ് സംഭവിച്ചതെന്നും ഇക്കാര്യമായതുകൊണ്ട് ജാമ്യം അനുവദിക്കാമെന്നുമായിരുന്നു ബോംബെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിവാദ ഉത്തരവ്. പ്രതികളിലാരും ക്രിമിനൽ പശ്ചാത്തലമുള്ളവരല്ലെന്നും മതത്തിന്റെ പേരിലുണ്ടായ പ്രകോപനം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ ന്യായീകരിച്ചിരുന്നു. ഇതിനെ രൂക്ഷമായി വിമർശിച്ച ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വർ റാവു എന്നിവരുടെ ബെഞ്ച്, ഇതിലേക്ക് മതത്തെ അനാവശ്യമായി വലിച്ചിഴച്ചിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ ബഹുസ്വരതയെ കുറിച്ചും വിവിധ സമുദായങ്ങളുടെ അവകാശങ്ങളെ കുറിച്ചും പൂർണ ബോധ്യമുള്ള ഒരു കോടതി, ഒരു മതത്തോട് പക്ഷപാതത്തോടെയും വിവേചനത്തോടെയുമുള്ള നിറം പിടിപ്പിച്ച നിരീക്ഷണം നടത്തുമെന്നു തോന്നുന്നില്ല. അത്തരത്തിൽ ഒരു ന്യായാധിപനു നിരീക്ഷണമുണ്ടാകാൻ പാടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
2014 ജൂണ്‍ രണ്ടിനു അത്താഴം കഴിക്കാൻ വസതിയിലേക്കു പോയ ഷെയ്ക് മൊഹ്സിൻ എന്നയാളെ 23 പേർ ചേർന്ന് ബാറ്റും ഹോക്കി സ്റ്റിക്കുകളും കല്ലും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്തിയതാണ് സംഭവം. ഹിന്ദു രാഷ്ട്രസേന അംഗങ്ങളായ പ്രതികൾ സംഘടനയുടെ യോഗത്തിൽ പങ്കെടുത്തതിന്റെ പ്രചോദനത്തിലായിരുന്നെന്നായിരുന്നു ബോംബെ പോലീസിന്റെ വാദം. മുസ്ലിം വേഷധാരിയായതുകൊണ്ടാണ് ആക്രമണം നടത്താൻ പ്രേരിപ്പിച്ചതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.
ഇരയുടെ മതം നോക്കി കൊലപാതകം ന്യായീകരിക്കാനാവില്ല: സുപ്രീംകോടതി
12:38 AM Feb 16, 2018 | Deepika.com