ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ പ്രതിസ്ഥാനത്തുള്ള സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികളെ വെറുതെ വിട്ടതു നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നു റിട്ട. ജഡ്ജി അഭയ്.എം. തിപ്സെ.
കേസ് പരിഗണിച്ച ബോംബെ കോടതിക്കും അഹമ്മദാബാദ് കോടതിക്കും വീഴ്ച പറ്റിയിട്ടുണ്ട്. പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ബോംബെ ഹൈക്കോടതിക്കു പുനഃപരിശോധിക്കാവുന്നതാണെന്നും വേണമെങ്കിൽ സ്വമേധയാ കേസെടുക്കാവുന്നതാണെന്നുമാണ് കേസ് മുന്പു പരിഗണിച്ച ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന അഭയ്. എം. തിപ്സെ പറഞ്ഞത്.
സൊഹ്റാബുദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന ജസ്റ്റീസ് ബി.എച്ച് ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ വാദം കേൾക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഉയർന്ന വിയോജിപ്പിന്റെ പശ്ചാത്തലത്തിൽ ഈ കേസിന്റെ ഗൗരവം വർധിക്കുകയാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
സൊഹ്റാബുദീൻ കേസിൽ അസ്വാഭാവികമായ പല സംശയങ്ങളും ഉണ്ടായിരുന്നു. എന്നാൽ, പ്രതികൾക്കെതിരേ ശക്തമായ തെളിവുകൾ ഇല്ലായിരുന്നു. പോലീസ് രേഖകളിലുള്ള സാക്ഷിമൊഴികൾ തന്നെ ചിലർക്ക് അനുകൂലവും മറ്റു ചിലർക്ക് പ്രതികൂലവുമായിരുന്നു. ഭീഷണിയുള്ളതായോ സംരക്ഷണം വേണമെന്നോ കേസിലെ സാക്ഷികളാരും തന്നെ പറഞ്ഞിട്ടുമില്ല. ഇക്കാര്യം സിബിഐ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹാജരായ 30 സാക്ഷികളിൽ 22 പേരും കഴിഞ്ഞ വർഷം കൂറു മാറിയെന്നും ജസ്റ്റീസ് തിപ്സെ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് നിർണായ കേസ് സംബന്ധിച്ച വിവരങ്ങൾ ജസ്റ്റീസ് തിപ്സേ വെളിപ്പെടുത്തിയത്. സൊഹ്റാബുദീനെ തട്ടിക്കൊണ്ടുപോയി വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുത്തി.
എന്നാൽ, ഡിഐജി വൻസാരയ്ക്കും എസ്പി ദിനേശിനും രാജ്കുമാർ പാണ്ഡ്യനും അതിൽ പങ്കില്ല. ഇൻസ്പെക്ടർ റാങ്കിലുള്ള ഒരുദ്യോഗസ്ഥന് സൊഹ്റാബുദീനുമായി ബന്ധപ്പെടാനാകില്ല.
ഒരു സബ് ഇൻസ്പെക്ടർക്ക് ഒറ്റയ്ക്ക് മറ്റൊരു സംസ്ഥാനത്തു നിന്നും ഒരാളെ തട്ടിക്കൊണ്ടുവരാനാകില്ല. എന്നാൽ, കേസിൽ ഉയർന്ന ഉദ്യോഗസ്ഥരെ വ്യത്യസ്ത രീതിയിലാണ് പരിഗണിച്ചതെന്ന സംശയം നിലനിൽക്കുകയാണെന്നും ജസ്റ്റീസ് തിപ്സേ ചൂണ്ടിക്കാട്ടി. ജസ്റ്റീസ് ബി.എച്ച് ലോയയ്ക്കു മുൻപ് കേസ് പരിഗണിച്ച ജസ്റ്റീസ് ജെ.ടി ഉത്പതിന്റെ സ്ഥലമാറ്റം അസാധാരണമായ നടപടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൊഹ്റാബുദീൻ കേസ്: നീതിന്യായവ്യവസ്ഥയ്ക്കു തെറ്റുപറ്റിയെന്ന് റിട്ട. ജഡ്ജി
12:54 AM Feb 15, 2018 | Deepika.com