ന്യൂഡൽഹി: സ്വന്തം പേരിൽ ഏറ്റവും കൂടുതൽ കേസുകളുള്ള മുഖ്യമന്ത്രിമാരിൽ ഒന്നാം സ്ഥാനം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനം. ഫഡ്നാവിസിന്റെ പേരിൽ 22 കേസുകളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിണറായി വിജയന്റെ പേരിലുള്ളത് 11 ക്രിമിനൽ കേസുകൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പേരിൽ പത്തു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തു വിട്ട കണക്കിൽ രാജ്യത്തെ 31 മുഖ്യമന്ത്രിമാരിൽ 20 പർ ക്ലീൻ റിക്കാർഡ് ഉള്ളവരാണ്. ബാക്കി 11 പേരുടെ പേരിലും ക്രിമിനൽ കേസുകളുണ്ട്. ഇതിൽ എട്ടു പേരുടെ പേരിൽ ഗൗരവമായ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പിണറായി വിജയന്റെ പേരിൽ ഐപിസി സെക്ഷൻ 420 പ്രകാരം വഞ്ചന, വസ്തു ഇടപാടിൽ ക്രമക്കേട് തുടങ്ങിയവ ഉൾപ്പെടെയുള്ള കേസുകളാണുള്ളത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും കേസുകളുണ്ട്.
രാജ്യത്തെ ഏറ്റവും സന്പന്നനായ മുഖ്യമന്ത്രി ആന്ധ്രപ്രദേശ് മുഖ്യൻ ചന്ദ്രബാബു നായിഡു ആണ്. 177 കോടി രൂപയാണ് നായിഡുവിന്റെ ആസ്തി. 26 ലക്ഷം രൂപയുടെ മാത്രം ആസ്തിയുള്ള ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരാണ് ഈ പട്ടികയിൽ ഏറ്റവും പുറകിൽ നിൽക്കുന്നത്.
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ടുവാണ് 129 കോടി രൂപയുടെ ആസ്തിയുമായി സന്പന്ന മുഖ്യമന്ത്രിമാരുടെ പട്ടികയിലെ രണ്ടാമൻ. 48 കോടി രൂപയുടെ ആസ്തിയുള്ള പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മൂന്നാമനാണ്. 1.07 കോടി രൂപയാണ് പിണറായി വിജയന്റെ ആസ്തി.
പശ്ചിമ ബംഗാൾ മുഖ്യന്ത്രി മമതാ ബാനർജിയുടെ പേരിൽ 30 ലക്ഷം രൂപയുടെ സ്വത്താണുള്ളത്. ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് 55 ലക്ഷം രൂപയാണ് ആസ്തി. 29 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 31 മുഖ്യമന്ത്രിമാരുടെ ശരാശരി സ്വത്ത് 16 കോടി രൂപയാണ്. 31 പേരിൽ 25 പേരും കോടിപതികളാണ്.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ 39 ശതമാനം പേരും ബിരുദം പൂർത്തിയാക്കിയവരാണ്. 32 ശതമാനം പേർ പ്രഫഷണലുകളാണ്. 16 ശതമാനം പേർ ബിരുദാനന്തര വിദ്യാഭ്യാസം ഉള്ളവരും 10 ശതമാനം പേർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരുമാണ്. സിക്കിം മുഖ്യമന്ത്രി പി.കെ. ചാംലിംഗ് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
74 വയസുള്ള ക്യാപ്റ്റർ അമരീന്ദർ സിംഗ്, 72 വയസുള്ള പിണറായി വിജയൻ, 71 വയസുള്ള മിസോറാം മുഖ്മന്തി ലാൽ തനാവ്ല എന്നിവരാണ് രാജ്യത്തെ മുതിർന്ന മുഖ്യമന്ത്രിമാർ. മുപ്പത്തഞ്ചുകാരനായ അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ടുവാണ് ഏറ്റവും ചെറുപ്പക്കാരൻ. നാല്പത്തിനാലുകാരനായ ദേവേന്ദ്ര ഫഡ്നാവിസും നാല്പത്തഞ്ചുകാരനായ യോഗി ആദിത്യ നാഥുമാണ് ചെറുപ്പക്കാരുടെ പട്ടികയിൽ പിന്നീടുള്ളവർ.
ഏറ്റവും കൂടുതൽ കേസുകൾ ഫഡ്നാവിസിന്റെ പേരിൽ
01:10 AM Feb 14, 2018 | Deepika.com