ഇസ്ലാമാബാദ്: ജമ്മുവിലെ സുംജവാനിൽ പട്ടാളക്യാന്പ് ആക്രമിച്ചതിനു പിന്നിൽ പാക്കിസ്ഥാനാണെന്ന പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തിനെതിരേ പാക്കിസ്ഥാൻ.
എന്തെങ്കിലും അവിവേകം കാട്ടിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നു പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖുറം ദസ്ത്ഗിർ ഖാൻ വീന്പടിച്ചു. തെളിവില്ലാതെ പാക്കിസ്ഥാനെ പ്രതിസ്ഥാനത്തു നിർത്തരുത്. ഏതു സാഹചര്യവും നേരിടാൻ പാക് സൈന്യം സുസജ്ജമാണ്.
പാക്കിസ്ഥാനിൽ ഇന്ത്യയുടെ പിന്തുണയോടെ നടത്തുന്ന ഭീകരാക്രമണങ്ങള്ക്ക് ഇന്ത്യ മറുപടി പറയണം. പാക്കിസ്ഥാനെ ഭീഷണിപ്പെടുത്തിയതുകൊണ്ട് ഇന്ത്യ ഒന്നും നേടാൻ പോകുന്നില്ല. അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടാനും തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കാനുമാണ് ഇന്ത്യ ശ്രമിക്കുന്നത്- പാക് പ്രതിരോധമന്ത്രി ആരോപിച്ചു.
പാക്കിസ്ഥാനിലെ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണ് സുംജവാനിലെ പട്ടാളക്യാന്പ് ആക്രമിച്ച് ആറു ജവാന്മാരുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാനാണെന്നും പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും പ്രതിരോധമന്ത്രി പറഞ്ഞിരുന്നു.
സുംജവാൻ ഭീകരാക്രമണം: ഒരു സൈനികന്റെ മൃതദേഹംകൂടി കണ്ടെടുത്തു
ജമ്മു: ലഷ്കർ-ഇ-തോയിബ ഭീകരാക്രമണമുണ്ടായ സുംജവാൻ മിലിട്ടറി ക്യാന്പിൽനിന്ന് ഒരു സൈനികന്റെ മൃതദേഹംകൂടി കണ്ടെടുത്തു. ഇതോടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി. ഒരു പട്ടാളക്കാരന്റെ പിതാവും മൂന്നു ഭീകരരും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് ജവാന്റെ മൃതദേഹം ക്യാന്പിൽനിന്നു കണ്ടെടുത്തതെന്ന് ആർമി പബ്ലിക് റിലേഷൻ ഓഫീസർ ലഫ്. കേണൽ ദേവേന്ദർ അനന്ത് പറഞ്ഞു.
ശനിയാഴ്ചയാണ് ആയുധധാരികളായ ലഷ്കർ ഭീകരർ ജമ്മു കാഷ്മീരിലെ 36 ബ്രിഗേഡ് ക്യാന്പിനു നേരേ ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ട് ഓഫീസർമാരും ആറു സ്ത്രീകളും ഉൾപ്പെടെ പത്തു പേർക്കു പരിക്കേറ്റു.
ഇന്ത്യക്കു പാക്കിസ്ഥാന്റെ ഭീഷണി: അതിക്രമം കാട്ടിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കും
12:42 AM Feb 14, 2018 | Deepika.com