ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെയും ബിജെപിയെയും ആർഎസ്എസിനെയും രൂക്ഷമായി വിമർശിക്കുന്നതാണ് സിപിഎം പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയം. കേരളത്തിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരേ സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന വ്യാജപ്രചാരണം ദേശീയതലത്തിൽ നടത്തുന്നുണ്ട്.
ബിജെപിയും ആർഎസ്എസും പ്രചരിപ്പിക്കുന്ന നുണകൾക്കെതിരേ പാർട്ടി ശക്തമായ പ്രചാരണം നടത്തിയിരുന്നു. അതേസമയം, തന്നെ കേരളത്തിൽ എൽഡിഎഫ് സർക്കാരിനെ എതിർക്കുന്ന കാര്യത്തിൽ യുഡിഎഫ് ബിജെപിയുമായി മത്സരിക്കുകയാണെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ മതേതര, ജനാധിപത്യ ചുറ്റുപാടിനെ തകർക്കുന്ന ആർഎസ്എസ്, ഹിന്ദുത്വ അജൻഡയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
മൂന്നു വർഷത്തെയും ഒന്പതു മാസത്തെയും ഭരണം കൊണ്ടു മോദി രാജ്യത്തെ വലിയ സാന്പത്തിക പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നു. നോട്ടു നിരോധനത്തിലൂടെ സർക്കാർ കൊട്ടിഘോഷിച്ച നേട്ടങ്ങൾ ഒന്നും തന്നെ കൈവരിക്കാൻ സാധിച്ചില്ല. ജിഎസ്ടി ഏർപ്പെടുത്തിയതോടെ സാധാരണ ജനങ്ങളുടെ ജീവിതഭാരം കൂട്ടി. ജിഎസ്ടി വഴി നികുതി നിരക്കുകൂട്ടി യതിനൊപ്പം സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങൾ കവർന്നെടുത്തു. ഭാരിച്ച വായ്പകൾ കൊടുത്ത ബാങ്കിംഗ് മേഖല പ്രതിസന്ധിയിലായി. തൊഴിലില്ലായ്മ വ്യാപകമായി വർധിച്ചതാണ് നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ പരാജയമെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ നാലു വർഷമായി വിവിധ സംസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും ആർഎസ്എസുകാരെ കയറ്റാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും ആർഎസ്എസ്, ബിജെപി ബന്ധുക്കളാണ് ഗവർണർമാർ.
ഭരണഘടനാപരമായ സ്ഥാപനങ്ങളുടെ പോലും സ്വഭാവം മാറുന്നു. ബിജെപി, ആർഎസ്എസ് നേതാക്കൾ ഭരണഘടനയിൽ മാറ്റം വരുത്തണമെന്നു പരസ്യമായി പറയുന്നുവെന്നും കരട് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
സംഘപരിവാറും ബിജെപിയും മുഖ്യശത്രുക്കളെന്നു സിപിഎം
12:42 AM Feb 14, 2018 | Deepika.com