ന്യൂഡൽഹി: അഴിമതിക്കേസുകളിലും ക്രിമിനൽ കേസുകളിലും കുറ്റവാളികളായവർ എങ്ങനെ ഒരു രാഷ്ട്രീയപാർട്ടിയുടെ അധ്യക്ഷരും ഭാരവാഹികളുമായിരിക്കുമെന്നു സുപ്രീംകോടതി. ഇത്തരത്തിലുള്ളവർക്ക് എങ്ങനെ തെരഞ്ഞെടുപ്പുകളിലേക്കു സ്ഥാനാർഥികളെ നിർണയിക്കാനാകുമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
തെരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണു പരാമർശം. കുറ്റവാളികളെ തെരഞ്ഞെടുപ്പു നടപടികളിൽനിന്ന് ഒഴിവാക്കാൻ എന്തു നടപടികൾ സ്വീകരിക്കാമെന്നു വിശദമാക്കാനും കോടതി കേന്ദ്രസർക്കാരിനോടും തെരഞ്ഞെടുപ്പു കമ്മീഷനോടും നിർദേശിച്ചു.
തെരഞ്ഞെടുപ്പിൽ ആരു മത്സരിക്കണമെന്നു തീരുമാനിക്കാനുള്ള അധികാരം ക്രിമിനലോ അഴിമതിക്കാരോ ആയ പാർട്ടി തലവന്മാർക്കാണെങ്കിൽ ജനാധിപത്യ വ്യവസ്ഥിതിക്ക് വലിയ തിരിച്ചടിയാണ്. ഇത്തരം ആളുകൾ നിർത്തുന്നവർക്കു ജനങ്ങൾ വോട്ട് നല്കേണ്ടിവരും. ഇത് ജനാധിപത്യ തത്വങ്ങൾക്കും തെരഞ്ഞെടുപ്പ് നടപടികൾ സംശുദ്ധമാക്കുന്നതിനായി സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച മുൻ ഉത്തരവുകൾക്കും വിരുദ്ധമാണെന്നും ചീഫ് ജസ്റ്റീസ് വാക്കാൽ നിരീക്ഷിച്ചു.
നിലവിലുള്ള അവസ്ഥയിൽ ഒരാൾക്ക് നേരിട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയിക്കാനുമാവില്ല. അതിനായി ഒന്നിലധികം ആളുകൾ ഒന്നിക്കുകയും ഒരു രാഷ്ട്രീയപാർട്ടിയായി രൂപീകരിച്ച് മത്സരിക്കുകയും ചെയ്യുന്നു. ആശുപത്രിയോ സ്കൂളോ പോലെ ഉപകാരപ്രദമായ കാര്യങ്ങൾക്കു വേണ്ടിയാണെങ്കിൽ ജനങ്ങൾ ഒന്നിച്ചു ചേരുന്നത് എളുപ്പമാകും.
എന്നാൽ, ഭരണകാര്യങ്ങളിൽ അതിനു വ്യത്യാസമുണ്ടെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പു നടപടികൾ സംശുദ്ധമാക്കാൻ പാർട്ടികളിൽ നിന്നു കുറ്റവാളികൾ മാറി നിൽക്കേണ്ടതുണ്ടെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
കുറ്റവാളികളെ എങ്ങനെ പാർട്ടി അധ്യക്ഷരാക്കും?
12:57 AM Feb 13, 2018 | Deepika.com