ന്യൂഡൽഹി: എക്സൈസ് ഡ്യൂട്ടി കുറച്ച് ഇന്ധനവിലയിൽ ആശ്വാസം നൽകണമെന്നു ധനമന്ത്രാലയത്തോടു പെട്രോളിയം മന്ത്രാലയം. പെട്രോൾ, ഡീസൽ വിലകൾ 2014 മാർച്ചിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിൽ എത്തിയപ്പോഴാണിത്. അന്ന് ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 115 ഡോളറായിരുന്നു. ഇപ്പോൾ 70 ഡോളറിനു താഴെയാണു ക്രൂഡ് ഓയിൽ വില.
കേരളത്തിൽ ഇന്നലെ പെട്രോളിനു 15 പൈസയും ഡീസലിന് 20 പൈസയും വർധിച്ചു. ഇതോടെ പെട്രോൾ ലിറ്ററിന് 75 രൂപയിലധികമായി എല്ലാ പട്ടണങ്ങളിലും. ഡീസൽ വില 67.46 മുതൽ 68.60 വരെയാണ്.
മുംബൈയിൽ പെട്രോൾ വില 80 രൂപ കടന്നു. ഡൽഹിയിൽ 72.38 രൂപയാണു പെട്രോൾവില. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ ഒക്ടോബറിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി രണ്ടു രൂപ വീതം കുറച്ചിരുന്നു.
2014 നവംബർ മുതൽ 2016 ജനുവരി വരെ ഒന്പതു തവണ ഡ്യൂട്ടി വർധിപ്പിച്ച ശേഷമായിരുന്നു ഈ കുറയ്ക്കൽ. അക്കാലത്തു പെട്രോളിന് 11.77 രൂപയും ഡീസലിന് 13.47 രൂപയും ആണു ഡ്യൂട്ടിയിലുണ്ടായ വർധന. തത്ഫലമായി ഇവയിൽനിന്നുള്ള എക്സൈസ് ഡ്യൂട്ടി 2014-15 ലെ 99,000 കോടി രൂപയിൽനിന്ന് 2016-17 ലെ 2,42,000 കോടി രൂപയായി.
ബജറ്റിനു മുന്നോടിയായി ഓരോ മന്ത്രാലയവും ആവശ്യങ്ങൾ സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് പെട്രോളിയം മന്ത്രാലയത്തിന്റെ അഭ്യർഥന. ധനമന്ത്രാലയം അനുകൂല പ്രതികരണം നൽകുമെന്ന പ്രതീക്ഷയില്ല. എന്തുവന്നാലും ധനകമ്മി പിടിച്ചുനിർത്തണം എന്ന നിലപാടിലാണു സർക്കാർ. ജിഎസ്ടി വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ഇന്ധന ഇനത്തിലെ വരവ് വേണ്ടെന്നുവയ്ക്കാൻ ഗവൺമെന്റ് മടിക്കും.
ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കൂടുകയാണ്. ഇന്നലെ ബ്രെന്റ് ഇനം വീപ്പയ്ക്ക് 69.47 ഡോളറായി. ജനുവരി 15-ന് 70.37 ഡോളർ വരെ കയറിയിട്ടു താണതാണ്.
ഇന്ധനം കത്തുന്നു
11:19 PM Jan 23, 2018 | Deepika.com