ന്യൂഡൽഹി: ബോളിവുഡ് ചലച്ചിത്രം പദ്മാവത് പ്രദർശിപ്പിക്കുന്നതു നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ഒരു കൂട്ടം ആളുകൾ ഉണ്ടാക്കുന്ന ക്രമസമാധാനപ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിനു നോക്കിയിരിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി, നൂറുപേർ പ്രശ്നമുണ്ടാക്കുമെന്നു കരുതി ഉത്തരവുകൾ മാറ്റിയെഴുതാനാവില്ലെന്നും നിരീക്ഷിച്ചു. ആദ്യം കുഴപ്പങ്ങളുണ്ടാക്കുകയും പിന്നീട് കുഴപ്പങ്ങളിൽ നല്ലതുണ്ടെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയതിനു പിന്നാലെ നാലു സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി കഴിഞ്ഞയാഴ്ച എടുത്തുകളഞ്ഞിരുന്നു. ഇതിൽ ഇളവു തേടിയാണ് രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ സുപ്രീം കോടതിയെ സമീപിച്ചത്. സെൻസർ ബോർഡ് തീരുമാനമെടുത്ത വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടാൻ അധികാരമില്ലെന്ന ഉത്തരവിൽ ഇളവു വരുത്താനാവില്ലെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, സർക്കാരുകളുടെ ഹർജിയിൽ പുതുതായി ഒന്നുമില്ലെന്നും നിരീക്ഷിച്ചു.
നൂറോളം ആളുകൾ കുഴപ്പമുണ്ടാക്കുന്നതു കണ്ടിട്ടു നടപടിയെടുക്കാതെ അത് സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്നമായെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. സെൻസർ ബോർഡ് തീരുമാനിച്ചു കഴിഞ്ഞാൽ പ്രദർശനം തടയാൻ സംസ്ഥാനങ്ങൾക്കാവില്ല. സിനിമകൾ റിലീസ് ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് സംസ്ഥാന സർക്കാരുകൾ ചെയ്യേണ്ടത്.
സിനിമ കാണേണ്ടെന്നു ചിലർക്കു തോന്നലുണ്ടെങ്കിൽ അവർ കാണാതിരിക്കുകയാണു വേണ്ട ത്. അല്ലാതെ സിനിമാ പ്രദർശനം തടയാനല്ല. ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ അതതു സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, സിനിമ പ്രദർശിപ്പിക്കുന്ന ചില സ്ഥലങ്ങളിൽ പ്രശ്നങ്ങളുണ്ടാകാൻ ഇടയുണ്ടെന്ന് സംസ്ഥാന സർക്കാരുകൾക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇതിന് ആദ്യം പ്രദർശനം നടക്കട്ടെയെന്നും ക്രമസമാധാനം ഉറപ്പാക്കാനായില്ലെങ്കിൽ അപ്പോൾ നോക്കാമെന്നും കോടതി മറുപടി നൽകി.
രജപുത്ര റാണിയായ പദ്മാവതിയുടെ ജീവചരിത്രത്തിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ ചലച്ചിത്രത്തിന്റെ പേരിലുൾപ്പെടെ 26 തിരുത്തലുകൾ വരുത്തിയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്. ഇതിനു ശേഷവും പ്രതിഷേധമുയർന്നതിന്റെ പേരിലാണ് നാലു സംസ്ഥാനങ്ങൾ വിലക്ക് ഏർപ്പെടുത്തിയത്.
സിനിമ പ്രദർശിപ്പിക്കുന്നതു നിരോധിക്കണമെന്നാവശ്യപ്പെട്ടു നൽകിയ നാലു ഹർജികൾ സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു.
പദ്മാവത് നിരോധിക്കില്ലെന്നു സുപ്രീംകോടതി വീണ്ടും
11:19 PM Jan 23, 2018 | Deepika.com