ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ആലോചിക്കുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷത്തെ മറ്റു പാർട്ടികളുമായി ആലോചിച്ച് പാർലമെന്റിന്റെ തിങ്കളാഴ്ച തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ ഇതിനായുള്ള പ്രമേയം അവതരിപ്പിക്കാനാണു ശ്രമമെന്ന് യെച്ചൂരി പറഞ്ഞു.
സുപ്രീംകോടതിയിലെ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ചീഫ് ജസ്റ്റീസിനെതിരേ സുപ്രീംകോടതി കൊളീജിയത്തിലെ അഞ്ചു പേരിൽ മറ്റു നാലു മുതിർന്ന ജഡ്ജിമാർ പരസ്യമായി പ്രതിഷേധിക്കേണ്ട നില മുന്പൊരിക്കലും ഉണ്ടായിട്ടില്ല. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ പരമോന്നത നീതിപീഠത്തെ തിരുത്തേണ്ടതുണ്ട്. ഒരു മാർഗമേ ഇതിനായി ശേഷിച്ചിട്ടുള്ളൂ. എക്സിക്യൂട്ടീവിന്റെ സഹായത്തോടെ നിയമനിർമാണ സഭയുടെ റോൾ നിർവഹിക്കേണ്ട സമയമായിരിക്കുന്നു. ഇതിന് പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയമാണ് വഴിയെന്നും സിപിഎം ജനറൽ സെക്രട്ടറി വിശദീകരിച്ചു.
എന്നാൽ, കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തെ പ്രധാന പാർട്ടികൾക്കു സിപിഎമ്മിന്റെ നിർദേശത്തോടു പൂർണ യോജിപ്പില്ലെന്നാണു സൂചന. അതിനാൽ രാഷ്ട്രീയമായി കോളിളക്കം ഉണ്ടാക്കുമെന്നതിനപ്പുറം ഇംപീച്ച്മെന്റ് പ്രമേയം പാസാകാൻ സാധ്യതയില്ല.
ഉന്നത നീതിപീഠത്തിലെ പ്രതിസന്ധിയിൽനിന്നു സർക്കാരും രാഷ്ട്രീയ പാർട്ടികളും മാറി നിൽക്കണമെന്ന് കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. ജുഡീഷറിയിലെ പ്രതിസന്ധി പരിഹരിക്കേണ്ടത് അവർതന്നെയാണ്. അതിനുള്ള ശേഷി ജുഡീഷറിക്കുണ്ടെന്നും കൂടുതൽ പ്രതികരിക്കുന്നില്ലെന്നുമാണു മോദി പറഞ്ഞത്.
സുപ്രീംകോടതിയുടെ പ്രവർത്തനം ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്നു കഴിഞ്ഞ 12-നാണ് മുതിർന്ന ജഡ്ജിമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയി, മദൻ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർ കോടതി നിർത്തിവച്ച് പത്രസമ്മേളനം വിളിച്ചു ചീഫ് ജസ്റ്റീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരേ പ്രതിഷേധിച്ചത്. ഇതിനു ശേഷം ചീഫ് ജസ്റ്റീസും ഈ ജഡ്ജിമാരുമായി രണ്ട ു തവണ നേരിട്ടു ചർച്ച നടത്തിയെങ്കിലും ഏതെങ്കിലും നടപടികൾ തിരുത്താൻ ദീപക് മിശ്ര തയാറായിട്ടില്ല.
< b>ജോർജ് കള്ളിവയലിൽ
ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യാൻ ശ്രമിക്കും: യെച്ചൂരി
11:19 PM Jan 23, 2018 | Deepika.com