ന്യൂഡൽഹി: എന്തിന്റെ പേരിലാണെങ്കിലും ഷെഫീൻ ജഹാനെ വിവാഹം ചെയ്യാനുള്ള ഹാദിയയുടെ തീരുമാനത്തിൽ ഇടപെടാനാവില്ലെന്നു സുപ്രീംകോടതി. വിവാഹത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ നീക്കത്തെ കോടതി വിലക്കി. വിവാഹവും എൻഐഎ അന്വേഷണവും രണ്ടാണെന്നു വ്യക്തമാക്കിയ കോടതി, വിവാഹമൊഴികെയുള്ള കാര്യങ്ങളിൽ അന്വേഷണമാകാമെന്നും വ്യക്തമാക്കി.
നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ ഷെഫീൻ ജഹാൻ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് കോടതി ഇടപെട്ടത്. യുവതിക്ക് പ്രായപൂർത്തിയായതാണ്. വിവാഹം തന്റെ വ്യക്തിപരമായ താത്പര്യത്തിലുള്ളതാണെന്ന് അവർ കോടതിയിൽ പറഞ്ഞതുമാണ്. അതിനാൽ അക്കാര്യത്തിൽ ഇടപെടാനാവില്ല.
വിഷയം ഹൈക്കോടതി പരിഗണിക്കുന്പോൾ വിവാഹം നടന്നിട്ടില്ലെന്നും വിവാഹം നടത്തുന്നതിനെതിരേയാണ് ഹർജി നൽകിയിരുന്നതെന്നും പിതാവ് അശോകനു വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചെങ്കിലും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അതു പരിഗണിച്ചില്ല. വിവാഹം നടത്തിയതു തന്റെ ഇംഗിത പ്രകാരമാണെന്നു പറഞ്ഞ സ്ഥിതിക്ക് അതു നിയമപരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച് വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് ആവുമോ എന്ന പ്രശ്നം മൂന്നംഗ ബെഞ്ച് ഇന്നലെയും ആവർത്തിച്ചു. ക്രിമിനൽ ഗൂഢാലോചന ഉണ്ടായതാണെങ്കിലും ക്രിമിനൽ പശ്ചാത്തലമുള്ളതാണെങ്കിലും വിവാഹത്തിന്റെ കാര്യത്തിൽ അതു വ്യക്തിപരമായ കാര്യമാണ്. അക്കാര്യത്തിൽ യുവതി നേരിട്ടു ഹാജരായി നിലപാടറിയിച്ചിട്ടുണ്ട്. യുവതിയെ ബ്രെയിൻവാഷ് ചെയ്തിട്ടുണ്ടെ ന്നും തോന്നിയില്ല. അക്കാര്യത്തിൽ മറ്റു കാര്യങ്ങൾ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
കേസ് സംബന്ധിച്ച് എൻഐഎയുടെ അന്വേഷണ റിപ്പോർട്ടിലേക്ക് ഇന്നലെ കോടതി കടന്നില്ല. ഷെഫീൻ ജഹാൻ നൽകിയ കേസുകളിൽ ഹാദിയയ്ക്കു കക്ഷിചേരാൻ അനുമതി നൽകിയ കോടതി, ഹർജികളിൽ മറുപടി നൽകാനും ഹാദിയയ്ക്ക് അനുമതി നൽകി. കേസ് വീണ്ടും ഫെബ്രുവരി 22നു കോടതി പരിഗണിക്കും.
ഹാദിയയുടെ വിവാഹതീരുമാനത്തിൽ ഇടപെടാനാവില്ലെന്നു സുപ്രീംകോടതി
11:02 PM Jan 23, 2018 | Deepika.com