റായ്ബറേലി: മാനഭംഗത്തിനിരയായ പെൺകുട്ടി നീതിതേടി സ്വന്തം രക്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചു. തന്റെ ദുരവസ്ഥയ്ക്കു കാരണക്കാരായവർക്കെതിരേ നടപടി വേണമെന്ന ആവശ്യമാണ് അവസാനശ്രമമെന്ന നിലയിൽ, രക്തത്തിൽ എഴുതിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അധികാരകേന്ദ്രങ്ങളുമായുള്ള അടുപ്പംമൂലം പ്രതികൾക്കെതിരേ നടപടിയെടുക്കുന്നില്ലെന്നാണു പെൺകുട്ടിയുടെ പരാതി. കേസ് പിൻവലിക്കാൻ പ്രതികൾ സമ്മർദം ചെലത്തുകയാണെന്നും പറയുന്നു. നീതി ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്നും കഴിഞ്ഞ 20 ന് അയച്ച കത്തിൽ പെൺകുട്ടി ഭീഷണിമുഴക്കിയിട്ടുണ്ട്.
അതേസമയം, പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം മാർച്ച് 24 നു പ്രതികളായ ദിവ്യ പാണ്ഡെ, അങ്കിത് വർമ എന്നിവർക്കെതിരേ മാനഭംഗക്കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് എഎസ്പി സാക്ഷിശേഖർ സിംഗ് പറയുന്നു. എൻജിനിയറിംഗ് വിദ്യാർഥിനിയായ തന്റെ മകളെ പ്രതികൾ മാനഭംഗപ്പെടുത്തിയെന്നും ഇതിന്റെ പേരിൽ പിന്നീട് ഭീഷണിപ്പെടുത്തിയെന്നുമാണ് പറയുന്നത്.
കഴിഞ്ഞവർഷം ഒക്ടോബറിൽ റായ്ബറേലിയിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഈ പെൺകുട്ടിയുടെ അപകീർത്തികരമായ ചിത്രങ്ങൾ പോസ്റ്റ്ചെയ്തുവെന്ന കുറ്റത്തിന് അജ്ഞാതവ്യക്തികൾക്കെതിരേയാണു കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വിശദീകരിച്ചു.
മാനഭംഗത്തിന്റെ ഇര നീതിതേടി സ്വന്തം രക്തംകൊണ്ടു പ്രധാനമന്ത്രിക്കു കത്തെഴുതി
11:02 PM Jan 23, 2018 | Deepika.com