ന്യൂഡൽഹി: ജഡ്ജി ബി.എച്ച് .ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ഇന്നലെ സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകരുടെ വാഗ്വാദം. ജസ്റ്റീസ് ലോയ കേസിൽ കോടതിയിൽ ഹാജരാക്കിയ രേഖകൾ പരസ്യപ്പെടുത്താൻ ഇടവരരുതെന്ന് അഭിഭാഷകനായ ഹരീഷ് സാൽവേ ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് വിഷയത്തിൽ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി.
അഭിഭാഷകനായ ദുഷ്യന്ത് ദവേയും അതിനോട് യോജിച്ചു. ഒരു സ്ഥാപനം മുഴുവനായും ഒരു വ്യക്തിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്നായിരുന്നു ബിജെപി അധ്യക്ഷൻ അമിത്ഷായെ ചൂണ്ടി ദവേയുടെ പരാമർശം.
ഹരീഷ് സാൽവേ അമിത് ഷായ്ക്കു വേണ്ടി പല കേസുകളിലും ഹാജരായിട്ടുണ്ടെ ന്നും ഈ കേസിൽ മഹാരാഷ്ട്ര സർക്കാരിനുവേണ്ടി ഹാജരാകുന്നത് ശരിയല്ലെന്നും ദുഷ്യന്ത് ദവേ പറഞ്ഞു. ധാർമിക പ്രസംഗത്തിന്റെ ആവശ്യമില്ലെന്നും തന്നെ ധാർമികത പഠിപ്പിക്കേണ്ടെ ന്നുമായിരുന്നു സാൽവേയുടെ മറുപടി.
ലോയ കേസുമായി ബന്ധപ്പെട്ടു രണ്ടു ജഡ്ജിമാർ അഭിപ്രായ പ്രകടനം നടത്തിയെന്നും കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു വിഷയത്തിൽ ഇതെങ്ങനെ സാധ്യമാകുമെന്നും സാൽവേ ചോദിച്ചു. കോടതിയിൽ ഇരിക്കുന്ന ഒരു കേസിൽ എങ്ങനെ അഭിപ്രായ പ്രകടനം നടത്താനാകും എന്നു ജസ്റ്റീസ് ഖാൻവിൽക്കറും ചോദിച്ചു. ചർച്ച ചെയ്യുന്നതിൽ നിന്നു നിങ്ങൾക്ക് രാജ്യത്തെ തടയാൻ കഴിയില്ലെന്നായിരുന്നു ദവേയുടെ മറുപടി. സാക്ഷികൾ എന്ന നിലയിലാണ് ജഡ്ജിമാർ സംസാരിച്ചതെന്നും അതിനു തടസമില്ലെന്നും ജയ്സിംഗും ചൂണ്ടിക്കാട്ടി.
ശബ്ദമുയർത്തി സംസാരിച്ച ദവേയോട് എന്തിനാണ് പ്രകോപിതനാകുന്നതെന്ന് ജസ്റ്റീസ് ഖാൻവിൽക്കർ ചോദിച്ചു. ഇതെല്ലാം അമിത് ഷാ എന്ന ഒരേയൊരാളെ സംരക്ഷിക്കാൻ മാത്രമാണെന്ന് ദവേ ഉച്ചത്തിൽ ആവർത്തിച്ചു.
രേഖകളിൽനിന്നു ലോയയുടെ മരണം സ്വാഭാവികം എന്നാണു മനസിലാകുന്നത്. എന്താണ് ഈ അമിത്ഷാ, അമിത്ഷാ എന്നു പറയുന്നത്, എന്തിനാണ് പ്രമുഖ രാഷ്ട്രീയക്കാരൻ ആയതു കൊണ്ടുമാത്രം ഒരാളെ അധിക്ഷേപിക്കുന്നതെന്നും സാൽവേ ചോദിച്ചു. ഇത് പരമോന്നത കോടതിയാണെന്നും ഇവിടെ ഹാജരാകാത്ത ഒരാളെക്കുറിച്ച് അധിക്ഷേപം നടത്തരുതെന്നും സാൽവേ പറഞ്ഞു.
സർക്കാർ ഈ വിഷയം കൈകാര്യം ചെയ്തത് ശരിയായ രീതിയിൽ അല്ലെന്നു ദവേ പറഞ്ഞപ്പോൾ നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു സാൽവേയുടെ മറുപടി.
ചീഫ് ജസ്റ്റീസ് കുപിതനായി
ലോയ കേസിൽ മുതിർന്ന അഭിഭാഷകർ അമിത്ഷായുടെ പേരു പറഞ്ഞ് ഏറ്റുമുട്ടുന്നതിനിടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ കോടതിയെ വിമർശിച്ച ഇന്ദിരാ ജയ്സിംഗിന് ചീഫ് ജസ്റ്റീസിന്റെ ശകാരം കേൾക്കേണ്ടിവന്നു. ""മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു'' എന്ന അഭിഭാഷകയുടെ പരാമർശമാണു ചീഫ് ജസ്റ്റീസിനെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസം പദ്മാവത് സിനിമയുടെ പേരിൽ അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച സുപ്രീംകോടതി ഇപ്പോൾ ലോയ കേസിൽ മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം നടത്തുകയാണോ എന്നായിരുന്നു ഇന്ദിര ജയ്സിംഗ് ചോദിച്ചത്. കോടതി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ ശ്രമിച്ചോ എന്നു കുപിതനായി തിരിച്ചു ചോദിച്ച ദീപക് മിശ്ര, താൻ ഒരു വാക്കു പോലും മിണ്ടിയിട്ടില്ലെന്നും മാധ്യമങ്ങളെ പിടിച്ചുകെട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. അഭിഭാഷകയുടെ പരാമർശം തന്നെ അസ്വസ്ഥനാക്കി. ഇന്ദിരാ ജയ്സിംഗ് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് തന്റെ പരാമർശത്തിൽ അഭിഭാഷക മാപ്പു പറഞ്ഞു.
അമിത്ഷായെച്ചൊല്ലി അഭിഭാഷകരുടെ വാഗ്വാദം
01:58 AM Jan 23, 2018 | Deepika.com