ന്യൂഡൽഹി: ജഡ്ജി ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നിഷ്പക്ഷമായി പരിശോധിച്ചു തീരുമാനം എടുക്കുമെന്നു സുപ്രീംകോടതി. ലോയയുടെ മരണം അതീവ ഗൗരവമുള്ള കേസാണെന്നും പരിശോധിക്കപ്പെടേണ്ടതാണെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.
ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിസ്ഥാനത്തുള്ള സൊറാബുദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേൾക്കവേ, മരിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടു.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീംകോടതിയിലേക്കു മാറ്റും. ഇതനുസരിച്ച് ബോംബെ ഹൈക്കോടതിയിലുള്ള രണ്ടു ഹർജികളും സുപ്രീംകോടതിയിലേക്കു മാറ്റി. ലോയ കേസിൽ ഇനി ഒരു ഹൈക്കോടതിയിലും പരാതികൾ സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിർദേശിച്ചു. കേസ് വീണ്ടും ഫെബ്രുവരി രണ്ടിനു പരിഗണിക്കും.
സെബി മാത്യു
ജഡ്ജി ലോയയുടെ മരണം ഗൗരവമുള്ള വിഷയമെന്നു സുപ്രീംകോടതി
01:58 AM Jan 23, 2018 | Deepika.com