ന്യൂഡൽഹി: 2008ലെ ഡൽഹി, ഗുജറാത്ത് സ്ഫോടന പരന്പരയുടെ മുഖ്യ ആസൂത്രകനും ഇന്ത്യയിലെ ബിൻ ലാദൻ എന്ന് അറിയപ്പെടുന്നയാളുമായ അബ്ദുൾ സുബാൻ ഖുറേഷി പിടിയിൽ. ഡൽഹി പോലീസ് ഏറ്റുമുട്ടലിലൂടെയാണ് ഖുറേഷിയെ കീഴടക്കിയത്. ദേശീയ അന്വേഷണ ഏജൻസിയുടെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലുണ്ടായിരുന്നു ഖുറേഷി.
ഇന്ത്യൻ മുജാഹിദീന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഖുറേഷി ബോംബ് നിർമാണത്തിൽ വിദഗ്ധനാണെന്നു സ്പെഷൽ സെൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പി.എസ്. ഖുശ്വ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയെ പിടികൂടി എന്നാണു കമ്മീഷണർ പറഞ്ഞത്. ഇയാൾ വീണ്ടും ഇന്ത്യൻ മുജാഹിദീനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലായിരുന്നെന്നും പോലീസ് പറഞ്ഞു.
2006ലെ മുംബൈ ട്രെയിൻ സ്ഫോടനത്തിലും ഖുറേഷിക്കു പങ്കുള്ളതായി സംശയിക്കുന്നു. ഭീകരാക്രമണങ്ങൾക്കു ശേഷം ഇന്ത്യൻ മുജാഹിദീൻ അയക്കുന്ന ഇ- മെയിൽ സന്ദേശങ്ങളിൽ അൽ അർബി എന്ന് ഒപ്പു വച്ചിരുന്നത് ഇയാളെന്നാണ് പോലീസ് പറയുന്നത്.
നേപ്പാളിൽ കഴിഞ്ഞിരുന്ന ഖുറേഷി അടുത്തിയിടെയാണു ഡൽഹിയിലെത്തിയത്. മധ്യപ്രദേശ് സ്വദേശിയായ ഇയാൾ നിരോധിത സംഘടനയായി സിമിയിലും പ്രവർത്തിച്ചിരുന്നു. ഡൽഹി, ബാംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിലും പങ്കുണ്ട്. സോഫ്റ്റ് വെയർ എൻജിനിയറായിരുന്നു. ഖുറേഷിയിൽ നിന്നു പിസ്റ്റളും മറ്റു ചില രേഖകളും കണ്ടെ ടുത്തതായും പോലീസ് പറഞ്ഞു.
‘ഇന്ത്യൻ ബിൻ ലാദൻ’പിടിയിൽ
01:58 AM Jan 23, 2018 | Deepika.com