റായ്പുർ: ഇരട്ടപ്പദവിയുടെ പേരിൽ ഛത്തീസ്ഗഡിൽ 11 ബിജെപി എംഎൽഎമാരെ അയോഗ്യരാക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. പാർലമെന്ററി സെക്രട്ടറിമാരായി പ്രവർത്തിച്ചുവന്ന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ് നേതാവ് മുഹമ്മദ് അക്ബർ ആവശ്യപ്പെട്ടു. ഡൽഹിയിൽ ഇങ്ങനെ ഇരട്ടപ്പദവി വഹിച്ചവർക്കെതിരേ കൈക്കൊണ്ട നടപടി ചൂണ്ടിക്കാണിച്ചാണ് ആവശ്യം.
എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതിനെതിരേ താൻ ഛത്തീസ്ഗഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെന്നു മുഹമ്മദ് അക്ബർ പറഞ്ഞു. 2016ൽ തെരഞ്ഞെടുപ്പു കമ്മീഷനെയും സമീപിച്ചിരുന്നു. സിറ്റിംഗ് എംഎൽഎമാരുടെ അയോഗ്യരാക്കുന്നതു സംബന്ധിച്ച് സംസ്ഥാന ഗവർണറുടെ അഭിപ്രായം അറിയിക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. തുടർന്ന് ചത്തീസ്ഗഡ് ഗവർണർ ബൽറാംജി ദാസ് ഠണ്ഡനു കത്തയച്ചു.
എന്നാൽ ഒരു വർഷമായിട്ടും ഗവർണർ തെരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ടിട്ടില്ല-മുഹമ്മദ് അക്ബർ പറഞ്ഞു. 90 അംഗ സഭയിൽ ബിജെപിക്ക് 49 അംഗങ്ങളാണുള്ളത്. കോൺഗ്രസിന് 39 പേരുണ്ട്. സ്വതന്ത്രർ-1, ബിഎസ്പി-1 എന്നിങ്ങനെയാണു മറ്റുള്ളവരുടെ സംഖ്യ. 11 പേരെ അയോഗ്യരാക്കിയാൽ ബിജെപി സർക്കാർ ന്യൂനപക്ഷമാകും.
ഇരട്ടപ്പദവി: ഛത്തീസ്ഗഡിൽ 11 ബിജെപി എംഎൽഎമാരെ അയോഗ്യരാക്കണമെന്നു കോൺഗ്രസ്
01:31 AM Jan 23, 2018 | Deepika.com