ന്യൂഡൽഹി: ട്രാക്ടർ വാങ്ങാൻ എടുത്ത തുകയിൽ ബാക്കിയുള്ള 90,000 രൂപ തിരിച്ചടയ്ക്കാൻ വൈകിയതിന് ഉത്തർപ്രദേശിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഏജന്റുമാർ കർഷകനെ അയാളുടെ തന്നെ ട്രാക്ടർ കയറ്റി കൊന്നു.
യുപിയുടെ തലസ്ഥാനമായ ലക്നൗവിൽ നിന്ന് നൂറു കിലോമീറ്റർ അകലെ സീതാപ്പൂരിലെ ഭോരി ഗ്രാമത്തിൽ കർഷകനായ ഗ്യാൻചന്ദ് (45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഏതാനും മാസം മുന്‍പു വായ്പയെടുത്തു വാങ്ങിയ ട്രാക്ടർ ബ്ലേഡ് കന്പനി ഗുണ്ടകൾ പിടിച്ചെടുത്തു കൊണ്ടുപോകുന്നതിനെ എതിർക്കുന്നതിനിടെ ട്രാക്ടറിൽനിന്നു വീണ ഗ്യാൻചന്ദിന്റെ മുകളിലൂടെ വണ്ടി കയറ്റിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണു സംഭവം.
ട്രാക്ടർ വാങ്ങാൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നു വായ്പയെടുത്ത ഗ്യാൻചന്ദ് തവണകൾ മുടക്കാതെ അടച്ചിരുന്നു. ഈ മാസം ആദ്യവും 35,000 രൂപ അടച്ചു. ബാക്കിയുള്ള 90,000 രൂപയുടെ പേരിലാണ് ട്രാക്ടർ പിടിച്ചെടുക്കാൻ അഞ്ചു പേരെത്തിയത്.
ഗ്യാൻചന്ദും സഹോരനും ചേർന്ന് കേണപേക്ഷിച്ചെങ്കിലും ട്രാക്റിന്റെ താക്കോൽ ബലമായെടുത്ത് ഓടിച്ചുകൊണ്ടുപോകാൻ ഗുണ്ട കൾ ശ്രമിച്ചു. ഇതു തടയുന്നതിനിടെയുണ്ടായ ബഹളത്തിൽ ട്രാക്ടറിൽ നിന്ന് വീണ ഗ്യാൻചന്ദിന്റെ മുകളിലൂടെ ട്രാക്ടർ ഓടിച്ചു കയറ്റുകയായിരുന്നു.
രണ്ടര ഏക്കർ കൃഷിഭൂമിയുള്ള ഗ്യാൻചന്ദിനു ഭാര്യയും അഞ്ചു പെണ്മക്കളുമുണ്ട്. കൃഷിയിൽനിന്നു വേണ്ട ത്ര വരുമാനം കിട്ടാത്തതിനെ തുടർന്ന് തിരിച്ചടവ് ഏതാനും ദിവസം മുടങ്ങി.
യുപിയിലെ ആഗ്രയ്ക്കടുത്ത് കൊട്രേകപുര ഗ്രാമത്തിൽ കർഷകനായ ചരണ്‍ സിംഗിനെ (45) അക്രമികൾ കഴിഞ്ഞ ജൂലൈയിൽ വെടിവച്ചു കൊന്നിരുന്നു. തന്റെ എരുമയെ ഏതാനും പേർ മോഷ്ടിച്ചുകൊണ്ടുപോകുന്നതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കൾ ചരണ്‍ സിംഗിന് നേർക്ക് വെടിവച്ചത്.
വായ്പ തിരിച്ചടയ്ക്കാൻ വൈകിയതിനു കർഷകനെ ട്രാക്ടർ കയറ്റി കൊന്നു
01:31 AM Jan 23, 2018 | Deepika.com